മന്‍മോഹന്‍സിങ് രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലെത്തിയേക്കും

Update: 2019-08-01 18:37 GMT

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്‌തേക്കുമെന്ന് റിപോര്‍ട്ട്. രാജസ്ഥാനില്‍ നിന്നുള്ള ബിജെപി നേതാവ് മദന്‍ലാല്‍ സെയ്‌നി ഇക്കഴിഞ്ഞ ജൂണ്‍ 24നു മരണപ്പെട്ടതോടെയാണ് ഒഴിവ് വന്നത്. കോണ്‍ഗ്രസ് ഭരണമുള്ള രാജസ്ഥാനില്‍ നിന്ന് മന്‍മോഹന്‍സിങ് തിരഞ്ഞെടുക്കപ്പെട്ടേക്കും. ആഗസ്ത് 26നാണു രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുക. അന്നുതന്നെ ഫലപ്രഖ്യാപനവുമുണ്ടാവും. ആഗസ്ത് ഏഴിനു തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിക്കും. 14നാണു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. സൂക്ഷ്മ പരിശോധന 16നും പിന്‍വലിക്കാനുള്ള അവസാന തിയ്യതി 19 ആണ്. മന്‍മോഹന്‍സിങ് അസമില്‍ നിന്ന് അഞ്ചുതവണയാണ് രാജ്യസഭയിലെത്തിയത്. ഇദ്ദേഹത്തിന്റെ കാലാവധി ജൂണ്‍ 14ന് അവസാനിച്ചിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസിനു ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങളിലൊന്നും ഒഴിവില്ലാത്തതിനാല്‍ മന്‍മോഹന്‍ സിങിനെ രാജ്യസഭയിലേക്കെത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഉത്തര്‍പ്രദേശിലെ ഒരു രാജ്യസഭാ സീറ്റിലേക്കും ആഗസ്ത് 26നു തന്നെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. ജൂലൈ 15നു നീരജ് ശേഖര്‍ രാജിവച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മകനും സമാജ് വാദി പാര്‍ട്ടി നേതാവുമായിരുന്ന നീരജ് ശേഖര്‍ എംപി സ്ഥാനം രാജിവയ്ക്കുകയും ബിജെപിയില്‍ ചേരുകയും ചെയ്തിരുന്നു.



Tags: