ബംഗാളില്‍ യോഗിയുടെ ഹെലികോപ്ടര്‍ തടഞ്ഞ് മമത; പ്രസംഗം ഫോണ്‍വിളിയില്‍ ഒതുക്കി യോഗി

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെലികോപ്റ്ററിന് ഇറങ്ങാന്‍ മമതാ സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു. കൊല്‍ക്കത്തയില്‍ ഇന്ന് നടത്താനിരുന്ന റാലിക്കാണ് മമത അനുമതി നിഷേധിച്ചത്.

Update: 2019-02-03 11:29 GMT

കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി റാലിയില്‍ പങ്കെടുക്കാനെത്തിയ യോഗിയെ തടഞ്ഞ് മമതാ ബാനര്‍ജി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെലികോപ്റ്ററിന് ഇറങ്ങാന്‍ മമതാ സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു. കൊല്‍ക്കത്തയില്‍ ഇന്ന് നടത്താനിരുന്ന റാലിക്കാണ് മമത അനുമതി നിഷേധിച്ചത്. മാള്‍ഡയ്ക്കടുത്ത് നോര്‍ത്ത് ദിനാജ് പൂരിലാണ് ആദിത്യനാഥിന്റെ തെരഞ്ഞെടുപ്പ് റാലി നടത്താനിരുന്നത്. റാലി നടത്തുന്നതിനും മാള്‍ഡയില്‍ ആദിത്യനാഥിന്റെ ഹെലികോപ്റ്റര്‍ ഇറക്കുന്നതിനും ജില്ലാ ഭരണകൂടം അനുമതി നിഷേധിക്കുകയായിരുന്നു.

ബംഗാളില്‍ ഹെലികോപ്ടര്‍ ഇറക്കാന്‍ അനുമതി നിഷേധിച്ചതോടെ യോഗിക്ക് ഫോണില്‍ പ്രസംഗിച്ച് തൃപ്തനാകേണ്ടി വന്നു. ഫോണില്‍ നടത്തിയ പ്രസംഗത്തില്‍ മമതക്കെതിരേ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഞ്ഞടിച്ചു. തൃണമൂല്‍ സര്‍ക്കാര്‍ അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണെന്ന് യോഗി പറഞ്ഞു. ജനാധിപത്യത്തില്‍ ഭരണം ദുരുപയോഗം ചെയ്യരുതെന്ന കാര്യം മമതാ ജി അംഗീകരിക്കണം. പശ്ചിമ ബംഗാളിലെ ഭരണം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും യോഗി പറഞ്ഞു.

കഴിഞ്ഞ മാസം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നടത്താനിരുന്ന റാലിക്കും മമതാ സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. ബംഗാളില്‍ അമിത് ഷായുടെ ഹെലികോപ്ടര്‍ ഇറക്കുന്നതിനും ഭരണകൂടം അനുമതി നല്‍കിയിരുന്നില്ല. മാള്‍ഡയ്ക്കടുത്തുള്ള ഹോട്ടല്‍ ഗോള്‍ഡന്‍ പാര്‍ക്കിന്റെ എതിര്‍വശത്തുള്ള ഗ്രൗണ്ടില്‍ അമിത് ഷായുടെ ഹെലികോപ്റ്റര്‍ ഇറക്കുന്നതിനാണ് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചത്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഹെലികോപ്റ്റര്‍ ഇറങ്ങുന്ന ഇടമാണിത്.

Tags: