അപകീര്‍ത്തി പരാമര്‍ശം;മോദിക്കെതിരേ മമതയുടെ അനന്തരവന്റെ വക്കീല്‍ നോട്ടീസ്

Update: 2019-05-18 15:45 GMT

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ചു. മെയ് 15 ന് നടന്ന ബംഗാളിലെ റാലിക്കിടെ മോദി തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് അഭിഷേക് ബാനര്‍ജി വക്കീല്‍ നോട്ടീസ് അയച്ചത്.

പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാര്‍ബര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാണ് അഭിഷേക് ബാനര്‍ജി. ഇദ്ദേഹത്തിനെതിരേ മല്‍സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥി നിലഞ്ജന്‍ റോയിക്കുവേണ്ടി പ്രചാരണം നടത്താനെത്തിയപ്പോഴാണ് മോദി അഭിഷേകിനെതിരേ ആരോപണമുന്നയിച്ചത്. മമതയുടെയും അഭിഷേകിന്റെയും ഭരണ കാലയളവില്‍ ബംഗാളില്‍ ക്രൂരമായ അവസ്ഥയായിരുന്നെന്നും ജനാധിപത്യം മാറി ഗൂണ്ടാക്രസി വന്നെന്നുമായിരുന്നു മോദിയുടെ ആരോപണം.

36 മണിക്കൂറിനകം മോദി നിരുപാധികം മാപ്പ് പറയണം എന്ന് നോട്ടീസില്‍ അഭിഷേക് ആവശ്യപ്പെട്ടു. മാപ്പ് പറയാന്‍ തയാറായില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും നോട്ടീസില്‍ പറയുന്നു.

Tags:    

Similar News