പരിക്കുകള്‍ ഭേദമാവുന്നു; കടലിലേക്ക് മടങ്ങാനൊരുങ്ങി അഭിലാഷ് ടോമി

വൈകാതെ തന്നെ താന്‍ പൂര്‍ണ ആരോഗ്യവാനാവും. അതുകഴിഞ്ഞ് എനിക്ക് ഉടന്‍ കടലിലേക്ക് മടങ്ങണം. അപകടത്തിലുണ്ടായ പരിക്കുകള്‍ മാരകമായിരുന്നു. അതുമായി മൂന്നുദിവസത്തോളം കഴിയേണ്ടിവന്നു. രക്ഷപ്പെട്ട് രണ്ടുദിവസത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി എന്റെ സുഖവിവരം അറിയാനായി വിളിച്ചിരുന്നു. പരിക്കുകളില്‍നിന്ന് പൂര്‍ണമായും മോചിതനായി എനിക്ക് കടലിലേക്ക് തന്നെ മടങ്ങിയെത്തണമെന്ന് അദ്ദേഹത്തോട് പറഞ്ഞതായും അഭിലാഷ് ടോമി വ്യക്തമാക്കി.

Update: 2019-01-17 06:41 GMT

ന്യൂഡല്‍ഹി: ഗോള്‍ഡന്‍ ഗ്ലോബ് പായ്‌വഞ്ചി പ്രയാണത്തിനിടെ ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന മലയാളി നാവികന്‍ അഭിലാഷ് ടോമി സുഖംപ്രാപിച്ചുവരുന്നു. ഉടന്‍ കടലിലേക്കും തന്റെ പ്രിയപ്പെട്ട പായ്‌വഞ്ചി പ്രയാണത്തിലേക്കും മടങ്ങിയെത്തുമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ അഭിലാഷ് ടോമി ആഗ്രഹം പ്രകടിപ്പിച്ചു. പരിക്കുകളില്‍നിന്നും ഞാന്‍ മോചിതനായിക്കൊണ്ടിരിക്കുകയാണ്.

വൈകാതെ തന്നെ താന്‍ പൂര്‍ണ ആരോഗ്യവാനാവും. അതുകഴിഞ്ഞ് എനിക്ക് ഉടന്‍ കടലിലേക്ക് മടങ്ങണം. അപകടത്തിലുണ്ടായ പരിക്കുകള്‍ മാരകമായിരുന്നു. അതുമായി മൂന്നുദിവസത്തോളം കഴിയേണ്ടിവന്നു. രക്ഷപ്പെട്ട് രണ്ടുദിവസത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി എന്റെ സുഖവിവരം അറിയാനായി വിളിച്ചിരുന്നു. പരിക്കുകളില്‍നിന്ന് പൂര്‍ണമായും മോചിതനായി എനിക്ക് കടലിലേക്ക് തന്നെ മടങ്ങിയെത്തണമെന്ന് അദ്ദേഹത്തോട് പറഞ്ഞതായും അഭിലാഷ് ടോമി വ്യക്തമാക്കി. 2018 ജൂലായ് ഒന്നിനാണ് ഫ്രാന്‍സിലെ ലെ സാബ്ലോ ദൊലോന്‍ തീരത്തുനിന്ന് അഭിലാഷ് ഗോള്‍ഡന്‍ ഗ്ലോബ് റേസ് പ്രയാണം ആരംഭിച്ചത്. തുരീയ എന്ന പായ്‌വഞ്ചിയിലായിരുന്നു അദ്ദേഹത്തിന്റെ യാത്ര.

മോശം കാലാവസ്ഥയെ തുടര്‍ന്നാണ് ആസ്‌ത്രേലിയയിലെ പെര്‍ത്തില്‍നിന്ന് 3300 കിലോമീറ്റര്‍ അകലെവച്ച് അഭിലാഷിന്റെ പായ്‌വഞ്ചി അപകടത്തില്‍പ്പെട്ടത്. പായ്മരം വീണ് അഭിലാഷിന്റെ നടുവിനാണ് പരിക്കേറ്റിരുന്നത്. ചങ്ങനാശ്ശേരി ചെത്തിപ്പുഴ സ്വദേശിയായ അഭിലാഷിന്റെ അച്ഛന്‍ ചാക്കോ ടോമി വിരമിച്ച നാവികസേനാ ഉദ്യോഗസ്ഥനാണ്.

Tags: