പെട്രോളിനും ഹോംഡെലിവറി; അനുമതി ഉടനെന്ന് കേന്ദ്രമന്ത്രി
ഇന്ധന ഉപഭോഗത്തില്‍ ലോകത്തില്‍ തന്നെ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്ക്.
ന്യൂഡൽഹി: പെട്രോള്‍ ഹോം ഡെലിവറി ചെയ്യാൻ എണ്ണകമ്പനികള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയേക്കും. രാജ്യത്തൊട്ടാകെയുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ വാഹന ഉടമകളെ സഹായിക്കുന്നതിനായി ഇത്തരമൊരു നടപടിയുണ്ടാകുമെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.
ഡീസല്‍ പോലെ തന്നെ പെട്രോളിനും എല്‍എന്‍ജിക്കും ഹോം ഡെലിവറി സൗകര്യം വിപുലീകരിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നെന്ന് മന്ത്രി പിടിഐയോട് പറഞ്ഞു. ഭാവിയില്‍ ഇന്ധനങ്ങള്‍ ജനങ്ങള്‍ക്ക് ഹോംഡെലിവറിയായി ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെട്രോളും ഡീസലും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ഉപയോക്താക്കള്‍ക്ക് വീട്ടുപടിക്കല്‍ എത്തിച്ച് നല്‍കുമെന്ന് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ അദ്ദേഹം അറിയിച്ചിരുന്നു. ഐടി-ടെലികോം മേഖലകളിലെ സാങ്കേതിക മുന്നേറ്റത്തിന്റെ സഹായത്തോടെയാണ് ഡീസല്‍, പെട്രോള്‍ എന്നിവയുടെ ഓണ്‍ലൈന്‍ ഹോം ഡെലിവറി ആരംഭിക്കുക.
ഇന്ത്യയിലെ ഏറ്റവും വലിയ ഇന്ധന റീട്ടെയിലറായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ 2018 ലാണ് തിരഞ്ഞെടുത്ത നഗരങ്ങളില്‍ മൊബൈല്‍ ഡിസ്‌പെന്‍സറുകള്‍ വഴി ഡീസല്‍ വിതരണം ആരംഭിച്ചത്. ഇന്ധന ഉപഭോഗത്തില്‍ ലോകത്തില്‍ തന്നെ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. പക്ഷേ ലോക്ക്ഡൗണില്‍ വാങ്ങല്‍ ശേഷിയില്‍ വന്‍ ഇടിവാണ് ഉണ്ടാക്കിയത്.
രത്തന്‍ ടാറ്റയുടെ നേതൃത്വത്തിലുള്ള ടാറ്റ ഗ്രൂപ്പിന്റെ പിന്തുണയുള്ള ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് റെപോസ് എനര്‍ജിയും വീട്ടു പടിക്കല്‍ ഇന്ധനം ലഭ്യമാക്കുന്നതിനായി മൊബൈല്‍ പെട്രോള്‍ പമ്പുകള്‍ കൊണ്ടുവരാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇത്തരം 3,200 മൊബൈല്‍ പെട്രോള്‍ പമ്പുകള്‍ ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായാണ് പൂനെ ആസ്ഥാനമായുള്ള കമ്പനി അറിയിച്ചത്.