ജാര്‍ഖണ്ഡില്‍ മഹാസഖ്യം സര്‍ക്കാര്‍ രൂപീകരണത്തിന്; ഹേമന്ത് സോറന്‍ ഇന്ന് ഗവര്‍ണറെ കണ്ടേക്കും

ഇന്നുതന്നെ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഹേമന്ത് സോറന്‍ ഉന്നയിച്ചേക്കും. ജാര്‍ഖണ്ഡില്‍ മഹാസഖ്യം ലീഡുയര്‍ത്തിയപ്പോള്‍തന്നെ ജെഎംഎം നേതാവ് ഹേമന്ത് സോറനായിരിക്കും മുഖ്യമന്ത്രിയെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു.

Update: 2019-12-24 03:02 GMT

റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 47 സീറ്റുകളുടെ ഭൂരിപക്ഷം ലഭിച്ച പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ രൂപീകരണം സജീവമാക്കി കോണ്‍ഗ്രസ്, ജെഎംഎം, ആര്‍ജെഡി മഹാസഖ്യം. ഇന്നുതന്നെ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഹേമന്ത് സോറന്‍ ഉന്നയിച്ചേക്കും. ജാര്‍ഖണ്ഡില്‍ മഹാസഖ്യം ലീഡുയര്‍ത്തിയപ്പോള്‍തന്നെ ജെഎംഎം നേതാവ് ഹേമന്ത് സോറനായിരിക്കും മുഖ്യമന്ത്രിയെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു.

അതേസമയം, രഘുബര്‍ദാസ് ഗവര്‍ണറെ കണ്ട് രാജിക്കത്ത് സമര്‍പ്പിച്ചു. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതുവരെ മുഖ്യമന്ത്രിയായി തുടരണമെന്ന് ഗവര്‍ണര്‍ രഘുബര്‍ദാസിനോട് അഭ്യര്‍ഥിച്ചു. 30 സീറ്റുകള്‍ നേടിയ ജെഎംഎം ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. കോണ്‍ഗ്രസ് 16 സീറ്റുകള്‍ നേടി. ആര്‍ജെഡിക്ക് ഒരു സീറ്റാണ് കിട്ടിയത്. കഴിഞ്ഞതവണ 37 സീറ്റുകള്‍ നേടിയ ബിജെപിക്ക് ഇത്തവണ 25 സീറ്റുകള്‍ മാത്രമാണ് നേടാനായത്. മുഖ്യമന്ത്രി രഘുബര്‍ദാസും സ്പീക്കറും നാല് മന്ത്രിമാരും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത്.

പൗരത്വമടക്കമുള്ള വിഷയങ്ങള്‍ പ്രധാന പ്രചാരണവിഷയമാക്കിയ ജാര്‍ഖണ്ഡില്‍ പരാജയമേറ്റുവാങ്ങേണ്ടിവന്നത് ബിജെപിക്ക് കനത്ത തിരിച്ചടിയായി. ആദിവാസി മേഖലകള്‍ പൂര്‍ണമായും ബിജെപിയെ കൈവിടുകയാണുണ്ടായത്. രഘുബര്‍ദാസ് ഭരണത്തിനെതിരേ ഉയര്‍ന്ന അഴിമതി ആരോപണങ്ങളും വോട്ടര്‍മാര്‍ ഏറ്റെടുത്തു. ഒറ്റയ്ക്ക് മല്‍സരിക്കാനുള്ള തീരുമാനവും തിരിച്ചടിയായി. പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം തനിക്കാണെന്നും ജനവിധി മാനിക്കുന്നതായും രഘുബര്‍ദാസ് പ്രതികരിച്ചു. മല്‍സരിച്ച രണ്ടുമണ്ഡലങ്ങളിലും ഹേമന്ത് സോറന്‍ വിജയിച്ചു.

Tags:    

Similar News