കാട്ടുതീ: കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് അടൂര്‍ പ്രകാശ് എംപി

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി നിരവധി സംഭവങ്ങളാണ് ഈവര്‍ഷം റിപോര്‍ട്ട് ചെയ്യപ്പെട്ടത്. കേരളത്തില്‍ മാത്രം ഈവര്‍ഷം 99 കേസുകളാണുണ്ടായത്.

Update: 2020-03-18 12:31 GMT

ന്യൂഡല്‍ഹി: കാട്ടുതീ തടയുന്നതിന് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് അടൂര്‍ പ്രകാശ് എംപി ലോക്‌സഭയില്‍ ഉന്നയിച്ച സബ്മിഷനില്‍ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി നിരവധി സംഭവങ്ങളാണ് ഈവര്‍ഷം റിപോര്‍ട്ട് ചെയ്യപ്പെട്ടത്. കേരളത്തില്‍ മാത്രം ഈവര്‍ഷം 99 കേസുകളാണുണ്ടായത്. തീയണയ്ക്കുന്നതിനുള്ള ശ്രമത്തിനിടെ മൂന്ന് വനപാലകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട ദൗര്‍ഭാഗ്യകരമായ സംഭവവുമുണ്ടായി.

ഔദ്യോഗിക കണക്കനുസരിച്ച് കഴിഞ്ഞവര്‍ഷം രാജ്യത്ത് 93,000 ഹെക്ടര്‍ വനപ്രദേശത്താണ് കാട്ടുതീ ബാധിച്ചത്. മൊത്തം വനത്തിന്റ 21 ശതമാനം കാട്ടുതീ ബാധിക്കാന്‍ അതീവസാധ്യതയുള്ളതായാണ് കണക്കാക്കിയിരിക്കുന്നത്. 2018 ല്‍ കേന്ദ്രസര്‍ക്കാര്‍ കാട്ടുതീ തടയുന്നതിന് ദേശീയപദ്ധതി തയ്യാറാക്കിയിരുന്നു.

എന്നാല്‍, കേരളമുള്‍പ്പെടെ പല സംസ്ഥാനങ്ങളിലും ഈ വിപത്ത് നേരിടുന്നതിനുള്ള സൗകര്യങ്ങള്‍ തികച്ചും അപര്യാപ്തമാണ്. ഇതാണ് മൂന്നുവനപാലകരുടെ മരണത്തിനിടയാക്കിയതും. പ്രശ്‌നത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളിലെയും വനംമന്ത്രിമാരുടെ യോഗം വിളിക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തിക, സാങ്കേതികസഹായം ലഭ്യമാക്കണമെന്നും അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടു. 

Tags:    

Similar News