ഏറ്റുമുട്ടല്‍ അവസാനിപ്പിച്ച് ചര്‍ച്ചയ്ക്കു തയ്യാറാവണം: എസ് ഡിപിഐ

ഏറ്റുമുട്ടല്‍ ഉപഭൂഖണ്ഡത്തിലെ വലതുപക്ഷ തീവ്രവാദത്തെ ശക്തിപ്പെടുത്താനേ ഉപകരിക്കൂ

Update: 2019-03-01 05:10 GMT

ന്യൂഡല്‍ഹി: കശ്മീരിലെ പുല്‍വായില്‍ ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയതിന് തക്കതായ തിരിച്ചടി നല്‍കിയ ഇന്ത്യന്‍ വ്യോമസേനയെ എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി അഭിനന്ദിച്ചു. ഇരു രാജ്യങ്ങളും ഭയാനകരമായ നാശനഷ്ടങ്ങള്‍ക്കിടയാക്കുന്ന ഏറ്റുമുട്ടല്‍ അവസാനിപ്പിച്ച് ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരത്തിനായി ശ്രമിക്കണമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. ഏറ്റുമുട്ടല്‍ ഉപഭൂഖണ്ഡത്തിലെ വലതുപക്ഷ തീവ്രവാദത്തെ ശക്തിപ്പെടുത്താനേ ഉപകരിക്കൂ. കേന്ദ്രസര്‍ക്കാര്‍ ആസന്നമായ പൊതുതിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കു മുമ്പില്‍ സമര്‍പ്പിക്കാന്‍ ഒന്നുമില്ലാത്തതിനാല്‍ കുറച്ച് വോട്ട് നേടുന്നതിന് തീവ്രദേശഭക്തി മുദ്രാവാക്യമുയര്‍ത്തുകയാണ്. രാജ്യത്തെ പൗരന്മാര്‍ ഈ കുതന്ത്രങ്ങളെ ഒറ്റക്കെട്ടായി പരാജയപ്പെടുത്തണം. രാജ്യത്ത് വെറുപ്പും വിദ്വേഷവും വിതച്ച് ജനങ്ങളെ ഭിന്നിപ്പിക്കുന്ന ശക്തികളെ നിലയ്ക്കുനിര്‍ത്താന്‍ ജനങ്ങള്‍ പരസ്പരം കൈകോര്‍ക്കണം. ഏഴു ദശാബ്ദമായി കശ്മീരില്‍ തുടരുന്ന സൈനിക നടപടി വ്യക്തമാക്കുന്നത് തികച്ചും രാഷ്ട്രീയമായ പ്രശ്‌നത്തെ പരിഹരിക്കാന്‍ സൈനിക ശക്തികൊണ്ടാവില്ല എന്ന യാഥാര്‍ഥ്യമാണ്. കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തിയതോടെ പ്രശ്‌നം തീര്‍ത്തും മോശമാവുകയായിരുന്നു. കശ്മീരിലെ അക്രമസംഭവങ്ങള്‍ ദിനേനയെന്നോണം വര്‍ധിച്ചത് ബിജെപി ഭരണം നടപ്പാക്കിയ തന്ത്രങ്ങളുടെ പരാജയമാണ് തെളിയിക്കുന്നത്. യഥാര്‍ഥ കശ്മീരി പ്രതിനിധികളുമായി ഒരു മേശയ്ക്കു ചുറ്റുമിരുന്ന് പ്രശ്‌നപരിഹാര ചര്‍ച്ച നടത്താന്‍ ഈ സമയം വിനിയോഗിക്കണമെന്നും ഫൈസി ആവശ്യപ്പെട്ടു.




Tags:    

Similar News