ഫണ്ട് നല്‍കുന്നില്ല; കേന്ദ്രത്തിനെതിരേ ബിജെപി എംപിമാര്‍

സോണ്‍പൂര്‍ കന്നുകാലി വിപണനമേളയുടെ വികസനത്തിനായി പണം അനുവദിക്കണമെന്ന റൂഡിയുടെ അപേക്ഷകള്‍ കേന്ദ്ര ടൂറിസം മന്ത്രാലയം തള്ളിക്കളഞ്ഞെന്നും ബീഹാര്‍ ഇക്കോ ടൂറിസം പദ്ധതിയോട് കേന്ദ്രസര്‍ക്കാര്‍ മുഖംതിരിക്കുകയാണെന്നന്നും അദ്ദേഹം ലോക്‌സഭയില്‍ തുറന്നടിച്ചു.

Update: 2019-07-09 05:16 GMT

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ടൂറിസം വികസനത്തിനാവശ്യമായ തുക അനുവദിക്കുന്നില്ലെന്ന പരാതിയുമായി ബിജെപി എംപിമാരായ രാജീവ് പ്രതാപ് റൂഡിയും ഹേമ മാലിനിയും ലോക്‌സഭയില്‍. സോണ്‍പൂര്‍ കന്നുകാലി വിപണനമേളയുടെ വികസനത്തിനായി പണം അനുവദിക്കണമെന്ന റൂഡിയുടെ അപേക്ഷകള്‍ കേന്ദ്ര ടൂറിസം മന്ത്രാലയം തള്ളിക്കളഞ്ഞെന്നും ബീഹാര്‍ ഇക്കോ ടൂറിസം പദ്ധതിയോട് കേന്ദ്രസര്‍ക്കാര്‍ മുഖംതിരിക്കുകയാണെന്നന്നും അദ്ദേഹം ലോക്‌സഭയില്‍ തുറന്നടിച്ചു. എട്ട് സംസ്ഥാനങ്ങള്‍ക്ക് ഇക്കോ ടൂറിസം പദ്ധതിക്കായി 500 കോടി രൂപ വീതം നല്‍കിയപ്പോള്‍ ബിഹാറിന് ഒരുരൂപ പോലും ലഭിച്ചില്ലെന്നാണ് റൂഡിയുടെ ആരോപണം.

മധുര വൃന്ദാവനില്‍ യാതൊരു വികസനപ്രവര്‍ത്തനവും നടന്നിട്ടില്ലെന്ന് ഹേമ മാലിനിയും കുറ്റപ്പെടുത്തി. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കൃഷ്ണ സര്‍ക്യൂട്ടിന് കീഴില്‍ വരുന്ന പദ്ധതിയാണിത്. രാജീവ് പ്രതാപ് റൂഡി ബിഹാറിലെ സരണില്‍നിന്നും ഹേമമാലിനി യുപിയിലെ മഥുരയില്‍നിന്നുമുള്ള എംപിമാരാണ്. അതേസമയം, ഇത്തരം നിര്‍ദേശങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ വിശദമായ പദ്ധതി റിപോര്‍ട്ട് സഹിതം സമര്‍പ്പിക്കേണ്ടതാണെന്ന് ടൂറിസം മന്ത്രി പ്രഹല്‍ദ് സിങ് പട്ടേല്‍ മറുപടി നല്‍കി. എന്നാല്‍, വിശദമായ പ്രോജക്ട് റിപോര്‍ട്ട് നല്‍കിയെങ്കിലും കാര്യമായ നടപടിയൊന്നുമുണ്ടായില്ലെന്ന് റൂഡി പ്രതികരിച്ചു.


Tags:    

Similar News