പുന്നയൂരില്‍ സിപിഎം-ലീഗ് സംഘര്‍ഷം; യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഉള്‍പ്പടെ ആറ് പേര്‍ക്ക് പരിക്ക്

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമൂഹിക മാധ്യമത്തിലൂടെ നടന്ന വാക്ക് പോരാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. യൂത്ത് ലിഗ് പ്രവര്‍ത്തകന്‍ ഫാസിലിനെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകകയായിരുന്നുവെന്നാണ് യൂത്ത് ലീഗ് നേതാക്കളുടെ ആരോപണം.

Update: 2019-06-01 17:20 GMT

ചാവക്കാട്: പുന്നയൂര്‍ കുഴിങ്ങരയില്‍ സിപിഎം-ലീഗ് സംഘര്‍ഷം. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഉള്‍പ്പടെ ആറ് പേര്‍ക്ക് പരിക്ക്. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി കുന്നമ്പത്ത് അഷ്‌കര്‍ (39), യൂത്ത് ലീഗ് പ്രവര്‍ത്തകരായ മാളിയേക്കല്‍ ഫാസില്‍ (23), ഉത്തരപ്പറമ്പില്‍ ഉമ്മര്‍ (33), സിപിഎം പ്രവര്‍ത്തകരായ മുക്കണ്ടത്ത് ഫൈറൂസ് (27), അരീക്കാട്ടയില്‍ നസീര്‍ (50), ഈച്ചിയില്‍ മന്‍സൂര്‍ (46) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമൂഹിക മാധ്യമത്തിലൂടെ നടന്ന വാക്ക് പോരാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. യൂത്ത് ലിഗ് പ്രവര്‍ത്തകന്‍ ഫാസിലിനെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകകയായിരുന്നുവെന്നാണ് യൂത്ത് ലീഗ് നേതാക്കളുടെ ആരോപണം. മര്‍ദനമേറ്റ ഫാസിലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനെത്തിയപ്പോഴാണ് യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയേയും സഹപ്രവര്‍ത്തകനേയും യുവധാര ഓഫിസിനു മുന്നില്‍വെച്ച് കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചതെന്ന് യൂത്ത് ലീഗ് നേതാക്കള്‍ ആരോപിച്ചു.

എന്നാല്‍, കുഴിങ്ങര യുവധാര ക്ലബില്‍ ഇരിക്കുകയായിരുന്ന ഫൈറൂസിനെ യൂത്ത് ലീഗ് പ്രവര്‍ത്തകനാണ് ആദ്യം ആക്രമിച്ചതെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വീണ്ടുമെത്തി ആക്രമിക്കുകയും യുവധാര ക്ലബിലെ ഫര്‍ണിച്ചറുകള്‍ തകര്‍ത്തുവെന്നും സിപിഎം നേതാക്കള്‍ പറഞ്ഞു.പ്രദേശത്ത് വടക്കേക്കാട് പോലിസ് കനത്ത സുരക്ഷാ സംവിധാനമൊരുക്കിയിട്ടുണ്ട്.

Tags: