ശബരിമല വിഷയം ബിജെപി രാഷ്ട്രീയ ലാഭത്തിന് ഉപയോഗിച്ചു: എന്‍എസ്എസ്

ബിജെപി ശബരിമല വിഷയത്തില്‍ നിയമനടപടികളിലൊന്നും ശ്രദ്ധിക്കാതെ പ്രക്ഷോഭങ്ങളിലൂടെ യുവതീപ്രവേശനം തടയാന്‍ ശ്രമിച്ചപ്പോള്‍ യുഡിഎഫ് യുവതീപ്രവേശനത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയുമാണ് ചെയ്തത്.

Update: 2019-04-02 10:14 GMT

ചങ്ങനാശേരി: ശബരിമല വിഷയത്തില്‍ ബിജെപിക്കെതിരേ വിമര്‍ശനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. രാഷ്ട്രീയ വിജയം കൊയ്യാനുള്ള അവസരമായിട്ടാണ് ബിജെപിയും കോണ്‍ഗ്രസും ശബരിമല വിഷയത്തെ കണ്ടതെന്ന് എന്‍എസ്എസ് മുഖപത്രമായ സര്‍വീസിന്റെ മുഖപ്രസംഗത്തിലൂടെ വ്യക്തമാക്കി. ബിജെപി ശബരിമല വിഷയത്തില്‍ നിയമനടപടികളിലൊന്നും ശ്രദ്ധിക്കാതെ പ്രക്ഷോഭങ്ങളിലൂടെ യുവതീപ്രവേശനം തടയാന്‍ ശ്രമിച്ചപ്പോള്‍ യുഡിഎഫ് യുവതീപ്രവേശനത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയുമാണ് ചെയ്തത്. അധികാരം കയ്യിലിരുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഈശ്വരവിശ്വാസവും ആചാരാനുഷ്ഠാനങ്ങളും നിലനില്ക്കണമെന്ന വിശ്വാസികളുടെ മൗലികാവകാശത്തെ സംരക്ഷിക്കുവാനാവശ്യമായ യാതൊരു നിയമനടപടിയും സ്വീകരിക്കാന്‍ തയാറായില്ല. ഇനി കോടതി മാത്രമാണ് വിശ്വാസികള്‍ക്ക് അഭയമായിട്ടുള്ളത്.

ഈശ്വരവിശ്വാസവും ആചാരാനുഷ്ഠാനങ്ങളും ശബരിമലയുടെ പേരില്‍ ഇല്ലാതാക്കാനുള്ള അവസരമായി കണ്ട് ഏകപക്ഷീയമായ നടപടികളാണു സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. ബിജെപിയും യുഡിഎഫും ആകട്ടെ, യുവതീപ്രവേശനത്തെ സ്വാഗതം ചെയ്തുകൊണ്ടുള്ള നിലപാട് സ്വീകരിക്കുകയും ചെയ്തു.

കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലേതുപോലെ ഈ തിരഞ്ഞെടുപ്പിലും എന്‍എസ്എസ് സമദൂര നിലപാട് സ്വീകരിക്കും. എന്നാല്‍ ഈശ്വരവിശ്വാസത്തിന്റെയും ആചാരാനുഷ്ഠാനങ്ങളുടെയും സംരക്ഷണത്തിനായി വിശ്വാസിസമൂഹത്തോടൊപ്പം തന്നെ എന്‍എസ്എസ് നിലകൊള്ളുമെന്നും സര്‍വീസിന്റെ മുഖപ്രസംഗത്തിലൂടെ വ്യക്തമാക്കി.

Tags:    

Similar News