ഇന്ത്യയില്‍ പ്രതിസന്ധിയുണ്ടായാല്‍ രാഹുല്‍ ഇറ്റലിയിലേക്ക് മുങ്ങുമെന്ന് യോഗി ആദിത്യനാഥ്

രാഹുല്‍ ഗാന്ധിയുടെ 'അമ്മാവനാ'യ ക്രിസ്റ്റ്യന്‍ മിഷേല്‍ എന്ന ശങ്കുണ്ണി മാമയാണ് അഗസ്റ്റ വെസ്റ്റലാന്റ് കോപ്റ്റര്‍ ഇടപാടിലെ ബ്രോക്കറെന്നും അദ്ദേഹം പറഞ്ഞു

Update: 2019-05-15 02:58 GMT

ലക്‌നോ: രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമൊന്നും രാജ്യത്തിനു വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും ഇന്ത്യയ്ക്ക് എന്തെങ്കിലും പ്രതിസന്ധിയുണ്ടായാല്‍ രാഹുല്‍ ഇറ്റലിയിലേക്ക് മുങ്ങുമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ വിവിധ സ്ഥലങ്ങളില്‍ നടന്ന പ്രചാരണയോഗത്തിലാണ് മാതാവ് സോണിയ ഗാന്ധിയുടെ ജന്‍മസ്ഥലത്തെ പരോക്ഷമായി ലക്ഷ്യമിട്ട് രാഹുലിനെ കടന്നാക്രമിച്ചത്. പ്രിയങ്കയും സഹോദരനുമൊന്നും നമ്മുടെ രാജ്യത്തിനു വേണ്ടി ഒന്നും ചെയ്തിട്ടില്ല. അവര്‍ക്ക് ഇറ്റലിയിലേക്ക് പോവുന്നതാണു നല്ലത്. അവിടെ വോട്ട് ചോദിച്ചോട്ടെയെന്നും യോഗി പറഞ്ഞു. കുറച്ചുകാലം മുമ്പ് വരെ ബിഎസ്പി-എസ്പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷത്തിലായിരുന്നു. ബിഎസ്പി ഗുണ്ടകള്‍ ബിഎസ്പി പ്രവര്‍ത്തകരെ ക്രൂരമായി ആക്രമിച്ചിരുന്നു. ഇപ്പോള്‍ സമാധാനാന്തരീക്ഷം പുനസ്ഥാപിച്ചതോടെയാണ് എസ്പി നേതാക്കള്‍ മായാവതിയോടൊപ്പം വേദി പങ്കിടുന്നത്. രാഹുല്‍ ഗാന്ധിയുടെ 'അമ്മാവനാ'യ ക്രിസ്റ്റ്യന്‍ മിഷേല്‍ എന്ന ശങ്കുണ്ണി മാമയാണ് അഗസ്റ്റ വെസ്റ്റലാന്റ് കോപ്റ്റര്‍ ഇടപാടിലെ ബ്രോക്കറെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ബ്രോക്കര്‍മാരെ കോണ്‍ഗ്രസ് പിന്തുണയ്ക്കും. പിന്നീട് അവര്‍ ഇറ്റലിയിലേക്ക് പോയിട്ട് പിന്നിലൂടെ സഹായിക്കും. ശ്രീരമനെയും ശ്രീകൃഷ്ണനെയും അംഗീകരിക്കാത്തവര്‍ക്ക് വോട്ട് ചെയ്യരുത്. പ്രതിപക്ഷത്തിനു ഭീകരവാദികളോടാണ് കടപ്പാടെന്നും യോഗി പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ ആവശ്യമായ ഭരണഘടനാപരമായ എല്ലാ ശ്രമങ്ങളും പാര്‍ട്ടി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.






Tags:    

Similar News