ഹാട്രിക്ക് വിജയം ലക്ഷ്യമിട്ട് രാഘവന്‍ എംപി; അട്ടിമറി സ്വപ്‌നം കണ്ട് പ്രദീപ് കുമാര്‍ എംഎല്‍എ

എം കെ രാഘവന്‍ എന്ന യുഡിഎഫ് എംപിയുടെ ജനകീയതയെ എ പ്രദീപ് കുമാര്‍ എന്ന നോര്‍ത്ത് മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എയിലൂടെ മറികടക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്.

Update: 2019-03-11 06:38 GMT

കോഴിക്കോട്: ഹാട്രിക് വിജയം ലക്ഷ്യമിട്ടിറങ്ങിയ എംപിയെ തറപറ്റിക്കാന്‍ അരയും തലയും മുറുക്കി സിറ്റിങ് എംഎല്‍എ തിരഞ്ഞെടുപ്പ് ഗോദയില്‍ ഏറ്റുമുട്ടുമ്പോള്‍ സാമൂതിരിയുടെ തട്ടകത്തില്‍ ഇക്കുറി പൊടിപാറും.എം കെ രാഘവന്‍ എന്ന യുഡിഎഫ് എംപിയുടെ ജനകീയതയെ എ പ്രദീപ് കുമാര്‍ എന്ന നോര്‍ത്ത് മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എയിലൂടെ മറികടക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്. മണ്ഡലം നിലനിര്‍ത്താനും തിരിച്ചുപിടിക്കാനുമായി ഇരു ജനപ്രതിനിധികളും വീറോടെ പൊരുതുമ്പോള്‍ ഇക്കുറി ഏറെ വിയര്‍ക്കുക മണ്ഡലത്തിലെ സമ്മതിദായകരാവുമെന്ന കാര്യത്തില്‍ സംശയമില്ല.

നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തെ നെഞ്ചോട് ചേര്‍ക്കുന്ന മണ്ഡലം പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെയാണ് പിന്തുണയ്ക്കാറുള്ളതെന്നത് കൗതുകകരമായ വസ്തുതയാണ്. ബാലുശ്ശേരി, എലത്തൂര്‍, കോഴിക്കോട് സൗത്ത്, കോഴിക്കോട് നോര്‍ത്ത്, ബേപ്പൂര്‍, കുന്ദമംഗലം, കൊടുവള്ളി തുടങ്ങി ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍കൊള്ളുന്നതാണ് കോഴിക്കോട് ലോക്‌സഭാ മണ്ഡലം. കോഴിക്കോട് സൗത്ത് മണ്ഡലമൊഴികെയുള്ളവ നിയമസാഭാ വോട്ടുകളുടെ കണക്ക് പ്രകാരം സിപിഎമ്മിനൊപ്പമാണ്.പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീറാണ് സൗത്ത് എംഎല്‍എ.

ബാലുശ്ശേരി, കോഴിക്കോട് നോര്‍ത്ത്, ബേപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് സിപിഎം സ്ഥാനാര്‍ഥികളായി പുരുഷന്‍ കടലുണ്ടി, എ പ്രദീപ് കുമാര്‍, വി കെ സി മമ്മദ് കോയ എന്നിവരും കുന്ദമംഗലം, കൊടുവള്ളി എന്നിവിടങ്ങളില്‍ നിന്ന് സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥികളായി പി ടി എ റഹീം, കാരാട്ട് റസാഖും, എലത്തൂരില്‍ നിന്ന് എന്‍സിപി സ്ഥാനാര്‍ഥി എ കെ ശശീന്ദ്രനുമാണ് നിയമസഭയിലെത്തിയത്.

അതിഥിയാണെങ്കിലും ഒരു പതിറ്റാണ്ടായി കോഴിക്കോട്ടുകാരുടെ സ്വന്തം രാഘവേട്ടനാണ് എം കെ രാഘവന്‍. 2009ല്‍ കോഴിക്കോടെത്തിയ രാഘവന്‍ 838 വോട്ടിനാണ് മുഹമ്മദ് റിയാസിനെ പരാജയപ്പെടുത്തിയത്.

2014ല്‍ ലീഡ് നില കുത്തനെ ഉയര്‍ത്തിയാണ് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവായ എ വിജയരാഘവനെ എം കെ രാഘവന്‍ മലര്‍ത്തിയടിച്ചത്. 16,883 ആയിരുന്നു ലീഡ് നില.ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് അഡ്വ. മുഹമ്മദ് റിയാസ് മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുവെങ്കിലും അന്തിമഘട്ടത്തില്‍ കോഴിക്കോട്ട് മികച്ച ജനപിന്തുണയുള്ള പ്രദീപ് കുമാറിന് നറുക്കുവീഴുകയായിരുന്നു.

മൂന്ന് തവണയാണ് കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തെ ഇദ്ദേഹം നിയമസഭയിലേക്ക് പ്രതിനിധീകരിച്ചത്.വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തി കോഴിക്കോടിന്റെ പരിചിത മുഖമായ പ്രദീപ് കുമാറിനെ കുറിച്ച് ആരോപണങ്ങളൊന്നും ഉന്നയിക്കാനില്ലെന്നതാണ് എല്‍ഡിഎഫിന്റെ നേട്ടം.

നടക്കാവ് ഗവ. ഗേള്‍സ് ഹയര്‍സെക്കന്ററി, മെഡിക്കല്‍ കോളജ് ക്യാംപസ് ഉള്‍പ്പെടെയുളള വിദ്യാലയങ്ങളില്‍ നടപ്പാക്കിയ പ്രിസം പദ്ധതി, മാനാഞ്ചിറ വെളളിമാടുകുന്ന് റോഡ് വികസനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ നിരവധി നേട്ടങ്ങളുണ്ട് പ്രദീപ് കുമാറിന് ഉയര്‍ത്തിക്കാട്ടാന്‍.സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് മുന്‍പ് എല്‍ഡിഎഫിന്റെ ആദ്യപ്രചാരണയാത്ര കോഴിക്കോട്ട് നയിച്ചതും എ പ്രദീപ് കുമാറായിരുന്നു.

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ വികസനമടക്കം നിരവധി പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടാനുണ്ട് എം കെ രാഘവന്‍ എംപിക്ക്. ആദ്യതവണ നിസ്സാരവോട്ടിന് ജയിച്ച രാഘവന്‍ രണ്ടാം വരവില്‍ ഭൂരിപക്ഷം പതിനായിരം കടത്തിയതും ആത്മവിശ്വാസം പകരുന്നതാണ്.പത്തു വര്‍ഷത്തെ കോഴിക്കോട് മണ്ഡലത്തിലെ എംകെ. രാഘവന്‍ എംപിയുടെ പ്രവര്‍ത്തന മികവും 13 വര്‍ഷത്തെ എ പ്രദീപ് കുമാര്‍ എംഎല്‍എയുടെ പ്രവര്‍ത്തനമികവും ഏറ്റുമുട്ടുമ്പോള്‍ ഇരു പാര്‍ട്ടികളും ശുഭപ്രതീക്ഷയിലാണ്.

കഴിഞ്ഞതവണ മണ്ഡലത്തില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ഥി സി കെ പത്മനാഭന്‍ 115760 വോട്ട് പിടിച്ചിരുന്നു. ശബരിമല വിഷയത്തിലടക്കം ബിജെപിയും ശബരിമല കര്‍മ സമിതിയും നടത്തിയ പരിപാടികളിലെല്ലാം വലിയ ജനപിന്തുണയും അവര്‍ക്ക് ഉറപ്പിക്കാനായത്. ഇത് ബി.ജെ.പിയുടെ ആത്മവിശ്വാസവും വര്‍ധിപ്പിച്ചിട്ടുണ്ട്. ബിജെപി സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും ശബരിമല വിഷയം വോട്ടാക്കി മാറ്റാനാവുമെന്നാണ് ബിജെപി നേതൃത്വം കണക്ക് കൂട്ടുന്നത്.


Tags: