കണ്ണൂരില്‍ 134 ബൂത്തുകള്‍ അതീവപ്രശ്‌നബാധിതം; 39 സ്ഥലത്ത് മാവോവാദി ഭീഷണി

കണ്ണൂര്‍, തലശ്ശേരി മണ്ഡലങ്ങളില്‍ അതീവ പ്രശ്‌നബാധിത ബൂത്തുകളില്ല

Update: 2019-04-05 04:27 GMT

കണ്ണൂര്‍: ലോക്‌സഭ തിരഞ്ഞെടുപ്പിനായി ജില്ലയില്‍ ഒരുക്കിയിട്ടുള്ള 1857 ബൂത്തുകളില്‍ 134 എണ്ണം അതീവപ്രശ്‌ന ബാധിതമെന്ന് അധികൃതര്‍. 39 ബൂത്തുകളില്‍ മാവോവാദി ഭീഷണി നേരിടുന്നവയാണ്. പയ്യന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ 23, കല്യാശ്ശേരിയില്‍ 30, തളിപ്പറമ്പില്‍ 43, ഇരിക്കൂറില്‍ അഞ്ച്, അഴീക്കോട്ട് ഒന്ന്, ധര്‍മ്മടത്ത് 9, കൂത്തുപറമ്പില്‍ ഏഴ്, മട്ടന്നൂരില്‍ 14, പേരാവൂരില്‍ രണ്ട് എന്നിങ്ങനെയാണ് അതീവ പ്രശ്‌നബാധിത ബൂത്തുകളുടെ എണ്ണം. കണ്ണൂര്‍, തലശ്ശേരി മണ്ഡലങ്ങളില്‍ അതീവ പ്രശ്‌നബാധിത ബൂത്തുകളില്ല. പയ്യന്നൂര്‍ 5, ഇരിക്കൂര്‍ 6, കൂത്തുപറമ്പ് 1, മട്ടന്നൂര്‍ 2, പേരാവൂര്‍ 25 എന്നിങ്ങനെയാണ് മാവോവാദി ഭീഷണി നിലനില്‍ക്കുന്ന ബൂത്തുകള്‍. ജില്ലയില്‍ 1079 ബൂത്തുകള്‍ സെന്‍സിറ്റീവ്, 274 എണ്ണം ഹൈപര്‍ സെന്‍സിറ്റീവ് എന്നീ വിഭാഗത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയുടെ എണ്ണം മണ്ഡലം തലത്തില്‍(സെന്‍സിറ്റീവ്, ഹൈപര്‍ സെന്‍സിറ്റീവ് എന്നീ ക്രമത്തില്‍): പയ്യന്നൂര്‍ 89, 59, കല്യാശ്ശേരി 113, 14, തളിപ്പറമ്പ് 125, 25, ഇരിക്കൂര്‍ 70, 8, അഴീക്കോട് 65, 26, കണ്ണൂര്‍ 62, 13, ധര്‍മടം 93, 27, തലശ്ശേരി 145, 17, കൂത്തുപറമ്പ് 136, 31, മട്ടന്നൂര്‍ 118, 36, പേരാവൂര്‍ 63, 18.

    വിവിധ വിഭാഗങ്ങളില്‍പെട്ട പ്രശ്‌നസാധ്യത ബൂത്തുകളില്‍ പ്രശ്‌നത്തിന്റെ ഗൗരവത്തിനനുസരിച്ച് ശക്തമായ സുരക്ഷാ സന്നാഹമാണ് അധികൃതര്‍ ഒരുക്കുന്നത്. സേനകള്‍ക്കു പുറമെ ഇവിടങ്ങളില്‍ വെബ്കാസ്റ്റിങ്, ലൈവ് വീഡിയോ കവറേജ് എന്നിവ സജ്ജീകരിക്കും. വിവിധ മണ്ഡലങ്ങളിലായി വോട്ടര്‍മാര്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള ഭീഷണി നേരിടുന്ന 233 വള്‍ണറബ്ള്‍ ബൂത്തുകളും ജില്ലയിലുണ്ട്. ഇവിടങ്ങളിലെ 9510 വോട്ടര്‍മാരെയാണ് ഈ വിഭാഗത്തില്‍ പെടുത്തിയിരിക്കുന്നത്. ഇവര്‍ക്ക് ഭയമില്ലാതെ വോട്ടു ചെയ്യാനാവശ്യമായ ക്രമീകരണങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കുമെന്നും അധികൃതര്‍ അറിയിച്ചു.




Tags:    

Similar News