ജര്‍മനിയില്‍ 1930കളില്‍ സംഭവിച്ചതു തന്നെയാണ് ഇന്ന് ഇന്ത്യയില്‍ സംഭവിക്കുന്നതെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്

പൗരത്വ ഭേദഗതിക്കെതിരേ പ്രമേയം പാസാക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് പഞ്ചാബ്. ആദ്യ സംസ്ഥാനം കേരളമായിരുന്നു.

Update: 2020-01-17 16:15 GMT

ചണ്ഢീഗഡ്: അഡോള്‍ഫ് ഹിറ്റ്‌ലറുടെ നേതൃത്വത്തില്‍ ജര്‍മനിയില്‍ 1930 ല്‍ സംഭവിച്ചതു തന്നെയാണ് ഇപ്പോള്‍ ഇന്ത്യയിലും സംഭവിക്കുന്നതെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിങ്. പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ മതേതരഘടനയെ തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങള്‍ രാജ്യത്തിന്റെ മതേതര ഘടനയെ തകര്‍ക്കുകയാണ്. ഇന്ന് ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് അതീവ സങ്കടകരമാണ്. ഇതൊന്നും നമുക്ക് ആലോചിക്കാന്‍ പോലും കഴിയുന്ന കാര്യങ്ങളായിരുന്നില്ല. രാഷ്ട്രീയം ഉപയോഗിച്ച് നാം സാഹോദര്യത്തെ തകര്‍ക്കുന്നു-പഞ്ചാബ് നിയമസഭില്‍ പൗരത്വ നിയമത്തിനെതിരേയുള്ള പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യന്ത്രി. നാം ചരിത്രത്തില്‍ നിന്ന് യാതൊന്നും പഠിക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പൗരത്വ ഭേദഗതി നിയമത്തിനെതിരേയുള്ള പ്രമേയം നിയമസഭ ശബ്ദവോട്ടോടെയാണ് പാസാക്കിയത്. പൗരത്വ ഭേദഗതി പിന്‍വലിക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. പൗരത്വ വിഷയത്തില്‍ സംസ്ഥാനം സുപ്രിം കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതിക്കെതിരേ പ്രമേയം പാസാക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് പഞ്ചാബ്. ആദ്യ സംസ്ഥാനം കേരളമായിരുന്നു.

പാവങ്ങള്‍ എവിടെനിന്നാണ് അവരുടെ ജനനസര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തുന്നത്. അവരെവിടെ പോകും. ഇതൊരു ദുരന്തമാണ്. എന്റെ ജീവിതകാലത്തുതന്നെ അത് പറയേണ്ടിവന്നതില്‍ ഞാന്‍ ദുഃഖിതനാണ്-അമരീന്ദര്‍ സിങ് പറഞ്ഞു.  

Tags:    

Similar News