ജര്‍മനിയില്‍ 1000പേരുടെ കൂട്ടക്കുഴിമാടം കണ്ടെത്തി; പ്ലേഗ് കാരണം മരിച്ചവരുടേതെന്ന് നിഗമനം

Update: 2024-03-12 10:21 GMT

ബര്‍ലിന്‍: തെക്കന്‍ ജര്‍മനിയിലെ ന്യൂറംബര്‍ഗില്‍ ഖനനത്തിനിടെ 1,000ത്തിലേറെ പേരുടെ കൂട്ടക്കുഴിമാടം കണ്ടെത്തി. നഗരത്തില്‍ പുതിയ അപ്പാര്‍ട്ട്‌മെന്റുകളുടെ നിര്‍മാണത്തിന് മുന്നോടിയായി നടത്തിയ ഖനനത്തിലാണ് 15ആം നൂറ്റാണ്ടിന്റെ അവസാനത്തിനും 17ആം നൂറ്റാണ്ടിന്റെ തുടക്കത്തിനും ഇടയിലുള്ള നൂറുകണക്കിന് മുതിര്‍ന്നവരുടെയും കുട്ടികളുടെയും കുഞ്ഞുങ്ങളുടെയും അസ്ഥികൂടങ്ങള്‍ നിറഞ്ഞ എട്ട് കുഴികള്‍ കണ്ടെത്തിയത്. പ്ലേഗ് കാരണമോ മറ്റോ മരണപ്പെട്ട 'കറുത്ത മരണ'ത്തിന് ഇരയായവരുടെ അസ്ഥികൂടങ്ങളാവാം ഇതെന്നാണ് പുരാവസ്തു ഗവേഷകരുടെ നിഗമനം. യൂറോപ്പില്‍ ഇത്തരത്തില്‍ കണ്ടെടുക്കുന്ന ഏറ്റവും വലിയ കൂട്ടക്കുഴിമാടമാണിത്. ഇതുവരെ, മൂന്ന് കുഴികള്‍ പൂര്‍ണമായും കുഴിച്ചെടുത്തതായും നാലെണ്ണം വരും ആഴ്ചകളില്‍ പരിശോധിക്കുമെന്നും പുരാവസ്തു ഉത്ഖനന കമ്പനിയായ ഇന്‍ ടെറ വെരിറ്റ പ്രസ്താവനയില്‍ പറഞ്ഞു. 'ഇതുപോലൊരു സംഭവം മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. ഇത് സാധ്യമാണെന്ന് ആരും കരുതിയിരുന്നില്ലെന്നും ന്യൂറംബര്‍ഗിന്റെ പൈതൃക സംരക്ഷണ വകുപ്പിലെ മെലാനി ലാങ്‌ബെയിന്‍ പ്രസ്താവനയില്‍ പറഞ്ഞു. 'ന്യൂറംബര്‍ഗ് നഗരത്തിന് ഈ സ്ഥലം വളരെ പ്രാധാന്യമുള്ളതാണ്. ഞങ്ങള്‍ ന്യൂറെംബര്‍ഗില്‍ പ്ലേഗ് സെമിത്തേരികള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും പ്ലേഗ് ബാധിതരെ ഒരു സാധാരണ സെമിത്തേരിയില്‍ സംസ്‌കരിച്ചിട്ടില്ലെന്നും ലാംഗ്‌ബെയ്ന്‍ സിഎന്‍എന്നിനോട് പറഞ്ഞു. 'ഇതിനര്‍ത്ഥം ക്രിസ്ത്യന്‍ ശ്മശാന രീതികള്‍ പരിഗണിക്കാതെ ചുരുങ്ങിയ സമയത്തിനുള്ളില്‍ അടക്കം ചെയ്യേണ്ട ധാരാളം പേരെ സംസകരിച്ചിട്ടുണ്ടെനനുമാണെന്നും അദ്ദേഹം പറഞ്ഞു. നാശം സംഭവിച്ചിട്ടുണ്ടെങ്കിലും, അസ്ഥികൂടങ്ങള്‍ പരിശോധനയ്ക്ക് കഴിയുന്ന വിധത്തിലാണുള്ളത്. ആ അസ്ഥികളില്‍ സൂക്ഷിച്ചിരിക്കുന്ന എല്ലാ വിവരങ്ങളും നമുക്ക് ഇപ്പോള്‍ വിശദമായി പരിശോധിക്കാനാവും. വിവിധ തരത്തിലുള്ള കാന്‍സറുകളുടെ വ്യാപനം, തലയോട്ടിയില്‍ കാണിക്കുന്ന ജനിതകമാറ്റങ്ങള്‍, പ്രായവും ലിംഗനിര്‍ണയവും, പല്ലുകളുടെ അവസ്ഥ, ഈ കാലഘട്ടത്തിലെ പൊതുവായ ആരോഗ്യവും ജീവിത സാഹചര്യങ്ങളും സംബന്ധിച്ച നിഗമനങ്ങള്‍ എന്നിവയെല്ലാം അറിയാനാവുമെന്നും നരവംശശാസ്ത്രജ്ഞനായ ഫ്‌ലോറിയന്‍ മെല്‍സര്‍ പറഞ്ഞു.

വിശുദ്ധ റോമന്‍ സാമ്രാജ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിലൊന്നില്‍ അപ്രതീക്ഷിതമായ ഒരു ദുരന്തം ഉണ്ടായപ്പോള്‍ സമൂഹം നേരിട്ട പോരാട്ടത്തിന്റെ സ്മാരകമാവാം ശവക്കുഴികളെന്നും ടെറ വെരിറ്റ കമ്പനി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ന്യൂറംബര്‍ഗ് സമൂഹത്തിലേക്ക് ആഴത്തില്‍ അറിയാനുള്ള സാധ്യത നല്‍കുന്നുണ്ട്. സ്ത്രീകളുടെയും പുരുഷന്മാരുടെയും ശരീരങ്ങള്‍, കുഞ്ഞുങ്ങള്‍, കുട്ടികള്‍, കൗമാരക്കാര്‍, മുതിര്‍ന്നവര്‍ എന്നിങ്ങനെയുള്ള ശരീരങ്ങള്‍ ഉള്ളതിനാല്‍, നഗരത്തിന്റെ പൊതുവായ ആരോഗ്യ നിലയും പ്രായ ഘടനയും നമുക്ക് പരിശോധിക്കാം. കൂടുതല്‍ നരവംശശാസ്ത്രപരവും ഫോറന്‍സിക് വിശകലനവും ഈ കാലഘട്ടത്തിലെ ജനിതകശാസ്ത്രം, പൈതൃകം, സമൂഹം എന്നിവയെക്കുറിച്ചുള്ള കൂടുതല്‍ കൃത്യമായ അറിവ് നല്‍കാന്‍ കഴിയുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.


Tags: