കെജ്‌രിവാളിന്റെ അറസ്റ്റ്: ജർമനിയുടെ പ്രസ്താവനയിൽ പ്രതിഷേധം അറിയിച്ച് വിദേശകാര്യമന്ത്രാലയം

Update: 2024-03-23 10:37 GMT

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിന് പിന്നാലെ നടത്തിയ പരാമര്‍ശത്തില്‍ ജര്‍മനിയെ പ്രതിഷേധം അറിയിച്ച് ഇന്ത്യ. ജര്‍മന്‍ എംബസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ശനിയാഴ്ച, ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തു. കെജ്‌രിവാളിന്റെ അറസ്റ്റിന് പിന്നാലെ ജര്‍മനിയുടെ വിദേശകാര്യവക്താവ് പ്രസ്താവന പുറത്തിറക്കിയിരുന്നു.

    ആരോപണം നേരിടുന്ന ഏതൊരു വ്യക്തിയെയും പോലെ കെജ്‌രിവാളിനും നീതിയുക്തവും നിഷ്പക്ഷവുമായ വിചാരണയ്ക്ക് അര്‍ഹതയുണ്ടെന്ന് ഉള്‍പ്പെടെയുള്ള പരാമര്‍ശങ്ങള്‍ ജര്‍മന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ ഉള്‍പ്പെട്ടിരുന്നു. തുടര്‍ന്നാണ് ഇന്ത്യയിലെ ജര്‍മന്‍ എംബസിയിലെ ഉന്നതോദ്യോഗസ്ഥന്‍ ജോര്‍ജ് എന്‍സ്‌വീലറിനെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തുകയും പ്രസ്താവനയ്‌ക്കെതിരേ ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തത്. മാത്രമല്ല, ഇന്ത്യയുടെ നിയമനടപടിക്രമങ്ങളിലേക്കുള്ള കൈ കടത്തലാണെന്ന വിമര്‍ശനവും ഉന്നയിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയാണ് ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കെജ്‌രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. നിലവില്‍ ഇഡി കസ്റ്റഡിയിലാണ് അദ്ദേഹം.

Tags:    

Similar News