കശ്മീരിന്റെ പ്രത്യേക പദവി എടുത്ത കളഞ്ഞ നടപടിയെ പ്രശംസിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധി

യുഎസ്-ഇന്ത്യ സൈനികസഹകരണത്തിന്റെ ഉറച്ച വക്താവാണ് ഹോര്‍ഡിങ്.

Update: 2019-11-01 15:36 GMT

വാഷിങ്ടണ്‍ ഡിസി: അനുച്ഛേദം 370 റദ്ദാക്കിക്കൊണ്ട് കശ്മീരിന്റെ പ്രത്യേക സംസ്ഥാനപദി എടുത്തു കളഞ്ഞ പ്രധാനമന്ത്രി മോദിയുടെ നടപടി ധീരമെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധി. റിപബ്ലിക്കന്‍ പാര്‍ട്ടി നേതാവായ ജോര്‍ജ് ഹോള്‍ഡിങ് ആണ് മോദിയെ പുകഴ്ത്തിക്കൊണ്ട് രംഗത്തുവന്നത്. കാലാനുസൃതമല്ലാത്തതും താല്‍ക്കാലികവുമായ ഒരു നിയമം കശ്മീരിന്റെ പുരോഗതി ഇത്ര നാളും തടയുകയായിരുന്നുവെന്നും അത് എടുത്തുകളഞ്ഞതിലൂടെ പ്രദേശത്തിന്റെ സുരക്ഷയും അഖണ്ഡതയും പാലിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാലാനുസൃതമല്ലാത്ത അനുച്ഛേദം 370, കശ്മീരില്‍ ഭീകരവാദത്തിനും നുഴഞ്ഞുകയറ്റത്തിനും കാരണമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അമേരിക്കന്‍ കോണ്‍ഗ്രസില്‍ കശ്മീരിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കശ്മീരിലെ അവ്യവസ്ഥയ്ക്കും പ്രശ്‌നങ്ങള്‍ക്കും ആര്‍ട്ടിക്കിള്‍ 370 കാരണമായെന്ന് സൂചിപ്പിച്ച ഹോള്‍ഡിങ് ഭീകരവാദത്തില്‍ പാകിസ്താനി സംഘടനകള്‍ക്ക് പങ്കുണ്ടെന്നും സൂചിപ്പിച്ചു. അതുവഴി നിരവധി പേരുടെ ജീവന്‍ അപഹകരിക്കാനും കാരണമായിട്ടുണ്ട്. കുടിയേറ്റക്കാരെയും തൊഴിലാളികളെയും ഇത്തരം സംഘടനകള്‍ കൊന്നൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

യുഎസ്-ഇന്ത്യ സൈനികസഹകരണത്തിന്റെ ഉറച്ച വക്താവാണ് ഹോര്‍ഡിങ്.  

Tags: