മോദിയുടെ സാന്നിധ്യത്തില്‍ വനിതാ മന്ത്രിയെ കയറിപ്പിടിച്ച് ത്രിപുര കായികമന്ത്രി; വിവാദം മുറുകുന്നു

പ്രധാനമന്ത്രി വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നതിനിടെ വേദിയുടെ വലതുവശത്തായി നിന്ന മനോജ് കാന്തി ദേബ് വനിതാ മന്ത്രിയുടെ അരക്കെട്ടില്‍ സ്പര്‍ശിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെയും സാന്നിധ്യത്തിലായിരുന്നു മന്ത്രിയുടെ മോശം പെരുമാറ്റം.

Update: 2019-02-12 04:49 GMT

അഗര്‍ത്തല: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങില്‍ വനിതാ മന്ത്രിയെ കയറിപ്പിടിച്ച ത്രിപുര യുവജനക്ഷേമ, കായിക വകുപ്പ് മന്ത്രി മനോജ് കാന്തി ദേബ് വിവാദത്തില്‍. ദിവസങ്ങള്‍ക്ക് മുമ്പ് ത്രിപുരയില്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിനിടെയാണ് സംഭവം.സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.

പ്രധാനമന്ത്രി വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നതിനിടെ വേദിയുടെ വലതുവശത്തായി നിന്ന മനോജ് കാന്തി ദേബ് വനിതാ മന്ത്രിയുടെ അരക്കെട്ടില്‍ സ്പര്‍ശിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെയും സാന്നിധ്യത്തിലായിരുന്നു മന്ത്രിയുടെ മോശം പെരുമാറ്റം. പിന്നില്‍നിന്ന് ശരീരത്തില്‍ കയറിപിടിച്ച മന്ത്രിക്കെതിരേ വനിതാമന്ത്രി ചെറുത്തുനില്‍പ്പ് നടത്തുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്.മന്ത്രി മനോജ് കാന്തി ദേബിനെതിരേ നടപടി സ്വീകരിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

പൊതുസ്ഥലത്ത് വച്ച് വനിതാ മന്ത്രിയോട് മോശമായി പെരുമാറിയ മന്ത്രിയെ പുറത്താക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും ഇടതുമുന്നണി കണ്‍വീനര്‍ ബിജന്‍ദാര്‍ ആവശ്യപ്പെട്ടു. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരേ അതിക്രമങ്ങള്‍ വര്‍ധിക്കുകയാണെന്നും മന്ത്രി തന്നെ സഹപ്രവര്‍ത്തകയെ പരസ്യമായി അപമാനിച്ചത് ലജ്ജാകരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം മന്ത്രിയെ ന്യായീകരിക്കുന്ന നിലപാടാണ് ബിജെപി സ്വീകരിച്ചത്.വ്യക്തിപരമായി അധിക്ഷേപിക്കാനാണ് പ്രതിപക്ഷം ഇത്തരത്തിലുള്ള വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് ബി.ജെ.പി വക്താവിന്റെ പ്രതികരണം.

Tags:    

Similar News