ഇടതുപക്ഷം സഹകരിച്ചിട്ടുള്ളത് ജനതാ പാര്‍ട്ടിയുമായി, നിലപാട് ഒന്നേ ഉള്ളൂ: എം സ്വരാജ്

Update: 2025-06-18 05:24 GMT
ഇടതുപക്ഷം സഹകരിച്ചിട്ടുള്ളത് ജനതാ പാര്‍ട്ടിയുമായി, നിലപാട് ഒന്നേ ഉള്ളൂ: എം സ്വരാജ്

നിലമ്പൂര്‍: അനിവാര്യഘട്ടത്തില്‍ ആര്‍എസ്എസുമായി ചേര്‍ന്നിട്ടുണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ്. ഇടതുപക്ഷം സഹകരിച്ചിട്ടുള്ളത് ജനതാ പാര്‍ട്ടിയുമായിട്ടാണെന്നും എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അത് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി തന്നെ വിശദികരിച്ചു തരുമെന്നും സ്വരാജ് പറഞ്ഞു.

'ചരിത്രത്തിന് ഒരു മുഖമാണുള്ളത്. അത് സത്യത്തിന്റേതാണ്. ഗോവിന്ദന്‍ മാഷ് ചോദ്യത്തോട് എങ്ങനെ പ്രതികരിച്ചെന്ന് എനിക്ക് പറയാനാകില്ല. ആലങ്കാരികമായി എന്തെങ്കിലും പറഞ്ഞോ, ചോദ്യത്തിന്റെ ദുഷ്ടലാക്ക് മനസ്സിലാക്കി തിരിച്ച് പറഞ്ഞോ.. അത് അഭിമുഖം കണ്ടതിന് ശേഷം മാത്രമേ  പറയാന്‍ കഴിയൂ. ഇനി വിഷയത്തില്‍ എന്തെങ്കിലും അവ്യക്തതയുണ്ടെങ്കില്‍ അദ്ദേഹത്തോട് ചോദിച്ചാല്‍  വിശദീകരിച്ചു തരും', എം സ്വരാജ് പറഞ്ഞു.

മതനിരപേക്ഷ നിലപാട് സ്വീകരിച്ച് പോകുന്ന പാര്‍ട്ടിയാണ് സിപിഎം എന്നും വോട്ടിനു വേണ്ടി നിലപാട് മാറ്റേണ്ട ആവശ്യം ഇല്ലെന്നും സ്വരാജ് പറഞ്ഞു. നിലപാട് ഒന്നേ ഉള്ളൂവെന്നും അത് എന്നും അങ്ങനെ തന്നെയായിരിക്കും എന്നും സ്വരാജ് പറഞ്ഞു.

അനിവാര്യമായ ഒരു ഘട്ടം വന്നപ്പോള്‍ ആര്‍എസ്എസുമായി ചേര്‍ന്നിട്ടുണ്ടെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ കഴിഞ്ഞദിവസം മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഫാസിസത്തിനെതിരേയുള്ള പോരാട്ടത്തില്‍ ചേരാവുന്നവരോടൊക്കെ ചേര്‍ന്നു പ്രവര്‍ത്തിച്ചു എന്നും ഗോവിന്ദന്‍ പറഞ്ഞു.

Tags:    

Similar News