ബോട്ടിടിച്ച് മത്സ്യബന്ധന തോണി തകര്‍ന്നു: തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

വലയിട്ട് കിടക്കുന്നതിനിടെ അതുവഴിയെത്തിയ കൂറ്റൻ മൽസ്യബന്ധന ബോട്ട് തോണിയേയും വലയേയും ബന്ധിപ്പിക്കുന്ന കയറില്‍ ഇടിക്കുകയായിരുന്നു. ഇതോടെ തോണി തലകീഴായി മറിഞ്ഞു.

Update: 2021-02-18 02:07 GMT


പ്രതീകാത്മക ചിത്രം




ചാലിയം: ഒഴുക്കുവലയുമായി ചാലിയത്ത് നിന്നും മത്സ്യബന്ധനത്തിനു പോയ ഫൈബര്‍ വള്ളം അജ്ഞാത ബോട്ടിടിച്ച് തകര്‍ന്നു. കടലില്‍ വീണ തൊഴിലാളികളെ മണിക്കൂറുകള്‍ക്കു ശേഷം മറ്റൊരു മത്സ്യബന്ധന വള്ളമെത്തി രക്ഷപ്പെടുത്തി. ഇന്നലെ വൈകീട്ട് ഏഴു മണിയോടെ പരപ്പനങ്ങാടി തീരത്ത് നിന്ന് പതിമൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം. ചാലിയം പാണ്ടികശാല ജനീസിന്റെ ഉടമസ്ഥതയിലുള്ള ഫൈബര്‍ വള്ളമാണ് അപകടത്തില്‍പെട്ടത്.

തൊഴിലാളികളായ പി കെ അഷറഫ്, പി കെ യൂസുഫ്, ചാലിയപ്പാടം സ്വദേശി ഹരീഷ്, എന്നിവരാണ് തോണിയിലുണ്ടായിരുന്നത്. വലയിട്ട് കിടക്കുന്നതിനിടെ അതുവഴിയെത്തിയ കൂറ്റന്‍ മല്‍സ്യബന്ധന ബോട്ട് തോണിയേയും വലയേയും ബന്ധിപ്പിക്കുന്ന കയറില്‍ ഇടിക്കുകയായിരുന്നു.

ഇതോടെ തോണി തലകീഴായി മറിയുകയായിരുന്നു. തുടര്‍ന്ന കടലില്‍ വീണ മൂന്നു തൊഴിലാളികളും മണിക്കൂറുകളോളം മറിഞ്ഞ തോണിയില്‍ പിടിച്ച് നില്‍ക്കുകയായിരുന്നു.

തുടര്‍ന്ന് പുലര്‍ച്ചെ മൂന്നോടെ മല്‍സ്യബന്ധനം നടത്തി അതുവഴി വരികയായിരുന്ന തമിഴ്‌നാട് കുളച്ചല്‍ സ്വദേശികളാണ് മൂവരെയും രക്ഷപ്പെടുത്തി കരയിലെത്തിച്ചത്. ഇന്നലെ ഉച്ചക്കാണ് അകടത്തില്‍പെട്ടവര്‍ കടലില്‍ പോയത്. അപകടമുണ്ടാക്കിയ ബോട്ട് ഇതുവരെ കണ്ടെത്താനായിട്ടില്ല. തോണിക്കും വലക്കും വേണ്ടി തിരച്ചില്‍ തുടരുകയാണ്. അപകടത്തില്‍പെട്ടവരില്‍ ആരുടെയും പരിക്ക് ഗുരുതരമല്ല.

Tags:    

Similar News