കേന്ദ്ര സർക്കാർ ആർഎസ്എസിന്റെ അജണ്ട നടപ്പാക്കുകയാണെന്ന് മുഖ്യമന്ത്രി

Update: 2024-03-25 16:01 GMT

മലപ്പുറം : എന്‍ഡിഎ കേന്ദ്ര സര്‍ക്കാര്‍ ആര്‍എസ്എസിന്റെ അജണ്ട നടപ്പാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹിറ്റ്ലറുടെ ആശയങ്ങളാണ് ആര്‍എസ്എസിന്റേത്. രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളെ ഇല്ലാതാകുന്നതില്‍ ജര്‍മനി സ്വീകരിച്ച നടപടികള്‍ മാതൃകപരമാണെന്ന് ആര്‍എസ്എസ് മുമ്പ് പറഞ്ഞിട്ടുണ്ട്. സംഘടന രീതിക്ക് രൂപം കൊടുക്കാന്‍ ആര്‍എസ്എസ് നേതാക്കള്‍ പണ്ട് മുസോളിനിയെ പോയി കണ്ടിട്ടുമുണ്ട്. ആ രീതികള്‍ രാജ്യത്ത് നടപ്പാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും പിണറായി അഭിപ്രായപ്പെട്ടു. മലപ്പുറത്ത് നടക്കുന്ന ഭരണഘടനാ സംരക്ഷണ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

''പൗരത്വ ഭേദഗതി നിയമത്തിലൂടെ മുസ്ലിംങ്ങളെ രണ്ടാം തരം പൗരന്മാരായി മാറ്റി. എല്ലാ വിഭാഗക്കാരും ഒറ്റ മനസോടെയായിരുന്നു രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് പോരാടിയത്. എന്നാല്‍ ഇന്ത്യയുടെ ആ സാംസ്‌കാരിക ചരിത്രത്തെ ഇല്ലാതാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തി.മുകള്‍ ചക്രവര്‍ത്തി ഷാജഹാന്റെ മകനായ ധാരാഷികോ സംസ്‌കൃതം പഠിച്ചിരുന്നു. അദ്ദേഹം തര്‍ജമ ചെയ്തത് കൊണ്ടാണ് ഉപനിഷത്തുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിയത്. അസീമുള്ള ഖനാണ് ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം ഉണ്ടാക്കിയതെന്ന് ആര്‍എസ്എസ് ഓര്‍ക്കണം. ഒരു മുസ്ലിം ഉണ്ടാക്കിയത് കൊണ്ട് ഇനി ആ മുദ്രാവാക്യം വിളിക്കണ്ടെന്ന് വെക്കുമോ എന്ന ചോദ്യമുയര്‍ത്തിയ പിണറായി, രാജ്യത്തിന്റെ സംസ്‌കാരം പ്രകാശ പൂര്‍ണമാക്കുന്നതില്‍ മുസ്ലിം വിഭാഗവും വലിയ പങ്കു വഹിച്ചിട്ടുണ്ടന്നും ചൂണ്ടിക്കാട്ടി.പൗരത്വ നിയമ ഭേദഗതിയില്‍ അമേരിക്ക പോലും ഇന്ത്യന്‍ നിലപാടിനെ വിമര്‍ശിച്ചു. ചൈനയുള്‍പ്പെടെ ഉള്ള രാജ്യങ്ങളും സിഎഎ വിഷയത്തില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. സിഎഎക്കെതിരായി എല്ലാവരെയും ചേര്‍ത്ത് നിര്‍ത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചതെന്നും പിണറായി ചൂണ്ടിക്കാട്ടി.







Tags:    

Similar News