വിവരാവകാശ നിയമപ്രകാരം അപേക്ഷകള്‍ സമര്‍പ്പിക്കുവാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംവിധാനം ഒരുക്കി സംസ്ഥാനങ്ങള്‍

ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ്, ബീഹാര്‍, പശ്ചിമ ബംഗാള്‍, കര്‍ണാടക, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, ഗുജറാത്ത്, മേഘാലയ, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാങ്ങളാണ് പ്രവാസി ഇന്ത്യക്കാര്‍ക്ക് നിയമ സഹായം നല്‍കുന്ന പ്രവാസി ലീഗല്‍ സെല്‍ മുഖേന സുപ്രിം കോടതിയില്‍ നല്‍കിയ ഹര്‍ജ്ജിയില്‍ മറുപടി നല്‍കവെ ഇത് വ്യക്തമാക്കിയത്.

Update: 2020-03-14 13:45 GMT

ന്യൂഡല്‍ഹി: വിവരാവകാശ നിയമനുസരിച്ച് അപേക്ഷകള്‍ നല്കാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ വേണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയില്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംവിധാനം നടപ്പിലാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി 13 സംസ്ഥാന സര്‍ക്കാരുകള്‍. ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ്, ബീഹാര്‍, പശ്ചിമ ബംഗാള്‍, കര്‍ണാടക, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, ഗുജറാത്ത്, മേഘാലയ, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാങ്ങളാണ് പ്രവാസി ഇന്ത്യക്കാര്‍ക്ക് നിയമ സഹായം നല്‍കുന്ന പ്രവാസി ലീഗല്‍ സെല്‍ മുഖേനെ സുപ്രിം കോടതിയില്‍ നല്‍കിയ ഹര്‍ജ്ജിയില്‍ മറുപടി നല്‍കവെ ഇത് വ്യക്തമാക്കിയത്.

സംസ്ഥന സര്‍ക്കാരുകളായ നാഗാലാന്റും, അരുണാചല്‍ പ്രദേശും വിവരാവകാശ അപേക്ഷകള്‍ നല്‍കാനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ നിലവില്‍ ലഭ്യമാണെന്നും അറിയിച്ചു. നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഏതാനും ചുരുങ്ങിയ സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളില്‍ മാത്രമാണ് 2005 വിവരാവകാശ നിയമപ്രകാരം അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംവിധാനം ഉള്ളത്. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംവിധാനം എല്ലാ സംസ്ഥാനങ്ങളിലും നടപ്പില്‍ വരുത്തണം എന്ന കേന്ദ്ര സര്‍ക്കാരിന്റെ 2013 ലെ നിര്‍ദ്ദേശം നിലനില്‍ക്കുമ്പോഴും സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനം എന്നറിയപ്പെടുന്ന കേരളവും മറ്റ് സംസ്ഥാനങ്ങളും ഇതുവരേയും ഈ നിയമം പാലിച്ചിട്ടില്ല.

ഇപ്പോഴത്തെ സാഹചര്യത്തില്‍ നേരിട്ടോ തപാല്‍ വഴിയോ മാത്രമാണ് വിവരാവകാശ അപേക്ഷകള്‍ നല്‍കുവാന്‍ സാധിക്കുന്നത്. ഇത്തരത്തില്‍ അപേക്ഷകള്‍ നല്‍കുന്നതും മറുപടി അയക്കുന്നതും ചിലവേറിയതും സമയനഷ്ടം ഉണ്ടാകുന്നതുമാണ്. അപേക്ഷ ലഭിച്ചിട്ടില്ല എന്ന കാരണം പറഞ്ഞ് ഉദ്യോഗസ്ഥര്‍ മറുപടികള്‍ നല്‍കാത്ത സാഹചര്യങ്ങളും ഏറെയാണ്. വിവരാവകാശ നിയമപ്രകാരം ജീവനെയോ സ്വത്തിനെയോ ബാധിക്കുന്ന വിവരങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ ലഭിക്കാനുള്ള അവകാശം നിയമം അനുശാസിക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇത് പ്രാവര്‍ത്തികമല്ല.

വിവരാവകാശ നിയമ പ്രകാരം വിവരം ലഭ്യമാക്കുന്നതില്‍ പ്രവാസികളും പ്രവാസ സംഘടനകളും നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള നിരന്തരമായ പരാതികളാണ് പ്രവാസി ലീഗല്‍ സെല്ലിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതേ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല. ഈ സാഹചര്യത്തിലാണ് പ്രവാസി ലീഗല്‍ സെല്ലിന്റെ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം മുഖേനെ സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജ്ജി സമര്‍പ്പിക്കുകയും ഹര്‍ജ്ജി പരിഗണിച്ച ജസ്റ്റിസുമാരായ എന്‍. വി. രമണ, സഞ്ജീവ് ഖന്ന, കൃഷ്ണ മുറാരി മറുപടി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും നോട്ടീസ് അയച്ചത്. ഇതിന് മറുപടിയായിട്ടാണ് 13 സംസ്ഥാന സര്‍ക്കാരുകള്‍ മറുപടി സമര്‍പ്പിച്ചത്. മറ്റ് സംസ്ഥാന സര്‍ക്കാരുകളും വൈകാതെ കോടതിയുടെ ഉത്തരവില്‍ മറുപടി സമര്‍പ്പിക്കണം.

Tags:    

Similar News