ഇന്നലെ മരിച്ച സോഷ്യലിസ്റ്റ് നേതാവ് ദേവസ്സിക്ക് കൊവിഡ് സ്ഥിരീകരിച്ചു

മരണശേഷം നടത്തിയ കൊവിഡ് പരിശോധനയിലാണ് ഇദ്ദേഹത്തിന് വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ മകനും കൊവിഡ് സ്ഥിരീകരിച്ചു

Update: 2020-08-01 03:22 GMT

കൊച്ചി: എറണാകുളത്ത് ഇന്നലെ അന്തരിച്ച പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് ദേവസി ആലുങ്കലിന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 80 വയസായിരുന്നു. മരണശേഷം നടത്തിയ കൊവിഡ് പരിശോധനയിലാണ് ഇദ്ദേഹത്തിന് വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ മകനും കൊവിഡ് സ്ഥിരീകരിച്ചു

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് ഇദ്ദേഹം മരിച്ചത്. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നാണ് മരണം എന്നാണ് കരുതിയിരുന്നത്. എന്നാല്‍ മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം പകര്‍ന്നതെന്ന് വ്യക്തമല്ല.

സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപം കൊണ്ടതു മുതല്‍ സജീവ പ്രവര്‍ത്തകനായിരുന്നു ദേവസി. ജെഡിഎസ് സംസ്ഥാന വൈസ് പ്രസിഡന്റ്, എറണാകുളം ജില്ലാ പ്രസിഡന്റ് എന്നി പദവികള്‍ വഹിച്ചിരുന്നു. അടിയന്തിരാവസ്ഥ കാലത്ത് ജയില്‍വാസം അനുഭവിച്ചു. എച്ച്എംഎസ് ട്രേഡ് യൂനിയന്‍ നേതാവായിരുന്നു. 1979 ലും 1991ലും നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

ഇടപ്പള്ളി ബ്ലോക്ക് ബി ഡി സി ചെയര്‍മാന്‍, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ബോര്‍ഡ് മെമ്പര്‍, കെ എസ് എഫ് ഇ ബോര്‍ഡ് അംഗം തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു. ഭാര്യ ബേബി വരാപ്പുഴ വിതയത്തില്‍ കുടുംബാംഗം. മക്കള്‍ അഡ്വ ജോര്‍ജ് ആലുങ്കല്‍, പോള്‍ ആലുങ്കല്‍. മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സംസ്‌ക്കരിക്കും.


Tags:    

Similar News