കോയമ്പത്തൂർ: നിരോധിച്ച മാരകമായ ചാണക പൗഡർ വിൽപ്പന നടത്തിയ സംഭവത്തിൽ കോയമ്പത്തൂരിൽ ആറുപേർ പിടിയിൽ. തിരുനീലകണ്ഠൻ, വസന്തി, സെൽവം, ഗുണനാഥൻ, ശിവകുമാർ, മനോഹരം എന്നിവരാണ് അറസ്റ്റിലായത്.
കോയമ്പത്തൂർ സിറ്റി വെറൈറ്റി ഹാൾ റോഡ് പോലിസ് സ്റ്റേഷൻ പരിധിയിലെ കടകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ 250 കിലോ രാസവസ്തുക്കൾ പോലിസ് പിടിച്ചെടുത്തു. ചാണകപ്പൊടിയെന്ന വ്യാജേന വിൽക്കുന്ന ട്രൈഫിനൈൽ മീഥൈൻ, മീഥൈൻ ഡൈ എന്നിവയാണ് കണ്ടെടുത്തത്.
ചെറുകിട വ്യാപാരികൾക്ക് രാസവസ്തുക്കൾ എത്തിച്ചുനൽകിയ ശാന്തി ഡൈസ്, സേലം ബാക്ക് മൂൺ ആൻഡ് കമ്പനി, ചെന്നൈ തുളസി കളർ ട്രേഡേഴ്സ്, ഈറോഡ് ശ്രീ മംഗലേശ്വരി ഏജൻസി, അഹമ്മദാബാദ് കോത്താരി കെമിക്കൽസ് എന്നീ വൻകിട സ്ഥാപനങ്ങൾക്കെതിരെയും പോലിസ് കേസെടുത്തിട്ടുണ്ട്.
തമിഴ്‌നാട്ടിലെ കൊങ്കു മേഖലയിൽ വീടുകളും ക്ഷേത്രങ്ങളും ചാണകം മെഴുകുന്നതിനും ഉറുമ്പുകളെ തുരത്തുന്നതിനും പകരമായാണ് ഈ പൗഡർ ഉപയോഗിക്കുന്നത്. മഞ്ഞ നിറം ലഭിക്കാൻ മീഥൈൻ ഡൈ ഉപയോഗിക്കുന്നു. പച്ച നിറം ലഭിക്കാൻ ട്രൈഫിനൈൽ മീഥൈൻ ഉപയോഗിക്കുന്നു. ഈ പൗഡറുകളുടെ ഉപയോഗം മൂലം നിരവധി പേർക്ക് ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉണ്ടായിട്ടുണ്ടായിരുന്നു.