ആളില്ലാത്ത സമയത്ത് വീട് കുത്തിത്തുറന്ന് 10 പവന്‍ മോഷ്ടിച്ചു; പോലിസിനെതിരേ പരാതിയുമായി സൈമണ്‍ ബ്രിട്ടോയുടെ വിധവ

Update: 2022-11-02 09:15 GMT

കൊച്ചി: ആളില്ലാത്ത സമയത്ത് പോലിസ് വീട് കുത്തിത്തുറന്ന് 10 പവന്‍ സ്വര്‍ണം മോഷ്ടിച്ചെന്ന് അന്തരിച്ച മുന്‍ സിപിഎം എംഎല്‍എ സൈമണ്‍ ബ്രിട്ടോയുടെ വിധവ സീനാ ഭാസ്‌കറിന്റെ പരാതി. കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ക്കാണ് സീന പരാതി നല്‍കിയത്. കുത്തുകേസിലെ പ്രതി വീട്ടില്‍ ഒളിവിലിരിക്കുന്നുവെന്ന് പറഞ്ഞാണ് ഞാറയ്ക്കല്‍ പോലിസില്‍ നിന്നുള്ള ഒരു സംഘം താനില്ലാത്ത സമയത്ത് എറണാകുളം വടുതലയിലെ വീട് കുത്തിത്തുറന്നതെന്ന് സീനാ ഭാസ്‌കര്‍ പരാതിയില്‍ പറയുന്നു. പോലിസിനെതിരേ മുഖ്യമന്ത്രിക്കും സീന പരാതി നല്‍കിയിട്ടുണ്ട്. 

സമീപവാസി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സീന പരാതി നല്‍കിയത്. വീടിനകത്ത് സൂക്ഷിച്ചിരുന്ന മകളുടെ 10 പവനോടും ആഭരങ്ങളും കാണാതായെന്ന് സീന പറയുന്നു. ബ്രിട്ടോക്ക് ലഭിച്ച പുരസ്‌കാരങ്ങളില്‍ ചിലത് കാണാതായിട്ടുണ്ട്. യാതൊരു നടപടിക്രമങ്ങളും പാലിക്കാതയാണ് പോലിസ് വീട് കുത്തിത്തുറന്നത്. ചില സാമൂഹിക ദ്രോഹികളുടെ സഹായവും ഇവര്‍ക്ക് കിട്ടിക്കാണണം. മകളുടെ പഠനാവശ്യത്തിനായി ഡല്‍ഹിയിലാണ് സീന താമസിക്കുന്നത്. സീനയെ അറിയിക്കാതെയാണ് പോലിസെത്തിയത്. അടുത്ത് താമസിക്കുന്ന ബന്ധുക്കളോടും പോലിസ് വിവരം പറഞ്ഞില്ല. ഒരുമാസം മുമ്പ് താന്‍ വീട് വാടകയ്ക്ക് നല്‍കിയിരുന്നതാണെന്നും പരാതിയില്‍ പറയുന്നുണ്ട്.

കൊച്ചിയിലെ ഗുണ്ടാ തലവനായ ഭായ് നസീറിന്റെ സംഘത്തില്‍പ്പെട്ട ലിപിന്‍ ജോസഫ് എന്നയാളെ ആയുധം കൈവശം വച്ച സംഭവത്തില്‍ പോലിസ് അന്വേഷിച്ചുവരികയായിരുന്നു. ടവര്‍ ലൊക്കേഷന്‍ പ്രകാരം വടുതലയിലെ വീട്ടില്‍ പ്രതിയുണ്ടായിരുന്നുവെന്നും ഇതനുസരിച്ചാണ് തിങ്കളാഴ്ച പുലര്‍ച്ചെ വീട്ടിലെത്തിയതെന്നും ഞാറയ്ക്കല്‍ പോലിസ് പറയുന്നു. ആലപ്പുഴ സ്വദേശിയായ വിഷ്ണുവിനാണ് സീന വീട് വാടകയ്ക്ക് നല്‍കിയിരുന്നത്. എസ്എഫ്‌ഐ പ്രവര്‍ത്തകനായ ഇയാള്‍ നേരത്തെ ചില കേസുകളില്‍ പ്രതിയായിരുന്നുവെന്നാണ് പോലിസ് സംശയിക്കുന്നത്. ലിപിന്‍ ജോസഫും വിഷ്ണുവും ഈ വീട്ടിലാണ് താമസിച്ചിരുന്നതെന്നും പോലിസ് വിശദീകരിക്കുന്നു.

Tags:    

Similar News