എസ്എസ്എല്‍വി റോക്കറ്റില്‍നിന്ന് ഉപഗ്രഹങ്ങള്‍ വേര്‍പ്പെട്ടു; ഉദ്ദേശിച്ച ഭ്രമണപഥത്തിലെത്തിയില്ലെന്ന് ഐഎസ്ആര്‍ഒ

Update: 2022-08-07 09:30 GMT

ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഓ ഇന്ന് 9.18ന് ശ്രീഹരിക്കോട്ടയില്‍നിന്ന് വിക്ഷേപിച്ച സ്‌മോള്‍ സ്‌കെയില്‍ ലോഞ്ച് വെഹിക്കില്‍ഡി1(എസ്എസ്എല്‍വി)യില്‍നിന്ന് രണ്ട് ഉപഗ്രഹങ്ങളും വേര്‍പ്പെട്ടു. പക്ഷേ, രണ്ടും ഉദ്ദേശിച്ച ഭ്രമണപഥത്തിലല്ല എത്തിയതെന്ന് ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥന്‍ പറഞ്ഞു. ഇന്നത്തെ വിക്ഷേപണദൗത്യം ഭാഗികമായി പരാജയമാണോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.

നൂറുകണക്കിന് പേജ് ഡാറ്റയാണ് പേടകത്തില്‍നിന്ന് ലഭിച്ചിട്ടുള്ളത്. അത് അനലൈസ് ചെയ്താലാണ് എന്താണ് സംഭവിച്ചിട്ടുള്ളതെന്ന് മനസ്സിലാവുക. അതിന് വേണ്ട വൈദഗ്ധ്യമുള്ളവര്‍ ഇത് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

വിക്ഷേപണത്തിന്റെ ആദ്യ സ്റ്റേജുകള്‍ ശരിയായിത്തന്നെയാണ് പ്രവര്‍ത്തിച്ചത്. ഉപഗ്രഹങ്ങള്‍ വേര്‍പ്പെടുകയും ചെയ്തു. പക്ഷേ, ഉദ്ദേശിച്ച ഭ്രമണപഥത്തിലല്ല എത്തിയത്-ഐഎസ്ആര്‍ഒ മേധാവി പറഞ്ഞു. അവസാന ഘട്ടത്തില്‍ പേടകത്തില്‍നിന്ന് വിവരച്ചോര്‍ച്ചയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

അവസാന ഘട്ടത്തിലാണ് വിവരച്ചോര്‍ച്ചയുണ്ടായത്. എന്താണ് സംഭിച്ചതെന്ന് മനസ്സിലാക്കണമെങ്കില്‍ കൂടുതല്‍ പരിശോധന നടത്തേണ്ടിവരും.

സാധാരണ സാറ്റലൈറ്റായ പിഎസ്എല്‍വിക്കു പകരം എസ്എസ്എല്‍വി എന്നറിയപ്പെടുന്ന ചെറിയ റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിച്ചത്. എസ്എസ്എല്‍വി റോക്കറ്റിന് 34 മീറ്റര്‍ ഉയരമുണ്ട്. പിഎസ്എല്‍വിയേക്കാള്‍ 10 മീറ്റര്‍ കുറവാണ് ഇത്. വ്യാസം രണ്ട് മീറ്ററാണ്. സാധാരണ പിഎസ്എല്‍വിക്ക് 2.8 മീറ്ററാണ് വ്യാസം. ചെറിയ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കാന്‍ എസ്എസ്എല്‍വി ഉപയോഗിക്കാം. ചെലവു കുറവും കുറവ് തയ്യാറെടുപ്പ് സമയവുമാണ് ഇതിന്റെ പ്രത്യേകത.

ഇന്നത്തെ വിക്ഷേപണവാഹനത്തില്‍ രണ്ട് ചെറു ഉപഗ്രഹങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. എര്‍ത്ത് ഒബ്‌സര്‍വേഷന്‍ സാറ്റലൈറ്റും(ഇഓഎസ്02) ആസാദിസാറ്റ് സ്റ്റുഡന്റ് സാറ്റലൈറ്റും.

സ്‌പേസ്‌കിഡ്‌സ് ഇന്ത്യയുടെ നേതൃത്വത്തില്‍ ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ 75 സ്‌കൂളുകളില്‍നിന്നുളള 750 വിദ്യാര്‍ത്ഥിനികളാണ് ആസാദിസാറ്റ് വികസിപ്പിച്ചത്. രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു ഇത്തരമൊരു നീക്കം. സ്റ്റുഡന്റ് സാറ്റലൈറ്റില്‍ 75 ഉപകരണങ്ങളുണ്ട്. ഭാരം 8 കിലോഗ്രാം. വിദ്യാര്‍ത്ഥിനികളെ ശാസ്ത്ര, സാങ്കേതികമേഖലയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിന്റെ ഭാഗമായാണ് ഐഎസ്ആര്‍ഒ സ്റ്റുഡന്റ്‌സാറ്റ് പദ്ധതി വിഭാവനം ചെയ്തത്. 75 വ്യത്യസ്ത ഉപകരണങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഓരോന്നിനും 50 ഗ്രാം ഭാരമുണ്ട്. പേലോഡില്‍ കാമറ ഉള്‍പ്പെടെയുള്ള സെല്‍ഫി ഉപകരണങ്ങളും ഉണ്ട്.

Tags:    

Similar News