ഉപഗ്രഹ നിര്‍മാണത്തില്‍ താല്‍പര്യമുണ്ടോ? ഐഎസ്ആര്‍ഒ നിങ്ങളെ കാത്തിരിക്കുന്നു

ബഹിരാകാശ മേഖലയിലേക്ക് വിദ്യാര്‍ഥികളെ ആകര്‍ഷിക്കുകയും അവരില്‍ താല്‍പര്യമുണര്‍ത്തുകയും ചെയ്യുന്നതിന് അമേരിക്കന്‍ ബഹിരാകാശാ ഏജന്‍സിയായ നാസ നടത്തുന്ന പദ്ധതികളുടെ പാത പിന്‍പറ്റിയാണ് ഐഎസ്ആര്‍ഒ പദ്ധതി.

Update: 2019-01-18 16:41 GMT
ന്യൂഡല്‍ഹി: രാജ്യത്തെ തിരഞ്ഞെടുക്കപ്പെടുന്ന 100ല്‍ അധികം വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) ഉപഗ്രഹ നിര്‍മ്മാണത്തില്‍ പ്രായോഗിക പരിജ്ഞാനം നല്‍കുമെന്ന് ചെയര്‍മാന്‍ കെ ശിവന്‍ പറഞ്ഞു. യുവ ശാസ്ത്രജ്ഞന്‍ പദ്ധതിക്ക് കീഴിലാവും പദ്ധതി നടപ്പാക്കുക.

ബഹിരാകാശ മേഖലയിലേക്ക് യുവാക്കളെ ആകര്‍ഷിക്കുകയും അവരില്‍ താല്‍പര്യമുണര്‍ത്തുകയും ചെയ്യുന്നതിന് അമേരിക്കന്‍ ബഹിരാകാശാ ഏജന്‍സിയായ നാസ നടത്തുന്ന പദ്ധതികളുടെ പാത പിന്‍പറ്റിയാവും ഐഎസ്ആര്‍ഒ പദ്ധതി.

29 സംസ്ഥാനങ്ങളിലേയും ഏഴു കേന്ദ്രഭരണ പ്രദേശങ്ങളിലേയും എട്ടാം ക്ലാസില്‍ പഠിക്കുന്ന മൂന്നു വീതം വിദ്യാര്‍ഥികള്‍ക്ക് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ക്ലാസുകള്‍ നല്‍കും. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് ബഹിരാകാശ ഏജന്‍സിയുടെ ലബോറട്ടറികളില്‍ പ്രവേശനവും ലഭിക്കും. ഐഎസ്ആര്‍ഒ ആയിരിക്കും ഇതിനുള്ള ഫണ്ട് നല്‍കുക. ചെറു ഉപഗ്രഹം നിര്‍മിക്കുന്നതിനുള്ള പ്രായോഗിക പരിശീലനം അവര്‍ക്ക് ലഭ്യമാക്കും. ഉപഗ്രഹം നല്ലതാണെങ്കില്‍ അവയെ ബഹിരാകശത്തേക്ക് അയക്കുമെന്നും ശിവന്‍ പറഞ്ഞു.

രാജ്യത്തിന്റെ വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ്, മധ്യഭാഗം, വടക്കുകിഴക്ക് മേഖലകളിലായി ആറു ഇന്‍കുബേഷന്‍ സെന്ററുകള്‍ സ്ഥാപിക്കും. ത്രിപുരയിലെ അഗര്‍ത്തലയില്‍ അത്തരമൊരു സ്ഥാപനം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.ഗവേഷണാവശ്യങ്ങള്‍ക്ക് ഈ സെന്ററുകള്‍ വിദ്യാര്‍ഥികള്‍ക്ക് ഉപയോഗിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 24ന് പിഎസ്എല്‍വി-44 വിദ്യാര്‍ഥി ഉപഗ്രഹമായ കലാംസാറ്റ് വിക്ഷേപിക്കുമെന്നും ശിവന്‍ വ്യക്തമാക്കി.

Tags:    

Similar News