സംവരണം: ഇടത് സര്‍ക്കാരിന്റെ വഞ്ചനയ്‌ക്കെതിരേ നാളെ പ്രതിഷേധം- വെല്‍ഫെയര്‍ പാര്‍ട്ടി

വിദ്യാഭ്യാസ തൊഴില്‍ മേഖലകളില്‍ മുന്നാക്ക സംവരണം നടപ്പാക്കുന്നതിലും പിന്നാക്ക സമുദായങ്ങളുടെ അര്‍ഹതപ്പെട്ട സംവരണം അട്ടിമറിക്കുന്നതിലും ആര്‍എസ്എസ് അജണ്ടയാണ് ഇടതു സര്‍ക്കാര്‍ നടപ്പാക്കുന്നത്.

Update: 2020-10-20 13:21 GMT

തിരുവനന്തപുരം: സവര്‍ണ സംവരണം നടപ്പാക്കി ദലിത്-മുസ്‌ലിം - ഈഴവ-പിന്നാക്ക ജനവിഭാഗങ്ങളെ വഞ്ചിക്കുന്ന ഇടത് സര്‍ക്കാരിനെതിരേ നാളെ 5000 കേന്ദ്രങ്ങളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എ ഷഫീഖ് അറിയിച്ചു.

വിദ്യാഭ്യാസ തൊഴില്‍ മേഖലകളില്‍ മുന്നാക്ക സംവരണം നടപ്പാക്കുന്നതിലും പിന്നാക്ക സമുദായങ്ങളുടെ അര്‍ഹതപ്പെട്ട സംവരണം അട്ടിമറിക്കുന്നതിലും ആര്‍എസ്എസ് അജണ്ടയാണ് ഇടതു സര്‍ക്കാര്‍ നടപ്പാക്കുന്നത്.

മെഡിക്കല്‍ പിജി സീറ്റുകളില്‍ ജനസംഖ്യയില്‍ 70 ശതമാനം വരുന്ന മുഴുവന്‍ ഒബിസി സമുദായങ്ങളള്‍ക്കുമായി ആകെ 9 ശതമാനം സീറ്റുകള്‍ സംവരണം ചെയ്തപ്പോള്‍ 20 ശതമാനത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ള മുന്നാക്ക സമുദായങ്ങള്‍ക്കായി 10 ശതമാനം സീറ്റ് സംവരണം ചെയ്തിരിക്കുന്നു. മുന്നാക്ക സമുദായ സംവരണം പരമാവധി 10 ശതമാനം വരെയാകാം എന്ന പഴുതുപയോഗിച്ച് ഏറ്റവും ഉയര്‍ന്ന സംവരണ തോതാണ് കേരളത്തില്‍ പിണറായി സര്‍ക്കാര്‍ നടപ്പാക്കിയത്.

മെഡിക്കല്‍ സീറ്റുകളില്‍ 130 സീറ്റാണ് മുന്നാക്ക വിഭാഗങ്ങള്‍ക്കുള്ളത്. അതേ പത്ത് ശതമാനം സംവരണം തന്നെയുള്ള എസ്‌സി-എസ്.ടി വിഭാഗങ്ങള്‍ക്ക് 105 സീറ്റ് മാത്രമേയുള്ളൂ. ഇങ്ങനെ പിന്നാക്ക വിഭാഗങ്ങളെയും ദലിതരെയും പുറം തള്ളാനും അത് വഴി സവര്‍ണാധിപത്യം സ്ഥാപിക്കാനുള്ള ഗൂഢാലോചനയിലാണ് ഇടത് സര്‍ക്കാരും പങ്കാളിയായിരിക്കുന്നത്. ഇതിനെതിരേ സംവരണ സമുദായങ്ങളെ ഏകോപിപ്പിച്ച് വന്‍ പ്രക്ഷോഭങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News