ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാര്‍; മോദി അമേരിക്കയ്ക്ക് മുന്നില്‍ കീഴടങ്ങിയെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാര്‍ രാജ്യത്തിന് വലിയ പരീക്ഷണമായി മാറിയിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയ്ക്ക് മുന്നില്‍ കീഴടങ്ങിയെന്ന് രാഹുല്‍ ഗാന്ധി. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ആഗോള താരിഫുകള്‍ റദ്ദാക്കിയതോടെ, കരാറുമായി ബന്ധപ്പെട്ട യാഥാര്‍ഥ്യങ്ങള്‍ പുറത്തായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി വീണ്ടും വിലപേശല്‍ നടത്താനുള്ള നിലയില്‍ ഇല്ലെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.
പ്രധാനമന്ത്രി തന്റെ ദുര്‍ബലമായ പ്രതിച്ഛായ സംരക്ഷിക്കാനുള്ള തിടുക്കത്തിലാണ് കരാറില്‍ ഒപ്പുവച്ചതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ് വിമര്‍ശിച്ചു. ഫെബ്രുവരി രണ്ടിനു രാത്രി ഇത്തരമൊരു പ്രഖ്യാപനം നടത്താന്‍ പ്രേരിപ്പിച്ചത് എന്താണെന്ന് അദ്ദേഹം ചോദിച്ചു. ലോക്‌സഭയില്‍ ഉണ്ടായ ചില സംഭവങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് അമേരിക്കയെ സമീപിച്ചതെന്നും, 18 ദിവസം കൂടി കാത്തിരുന്നെങ്കില്‍ ഇന്ത്യന്‍ കര്‍ഷകരെ ഈ സാഹചര്യത്തില്‍ നിന്ന് രക്ഷിക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്രംപ് വിവിധ രാജ്യങ്ങള്‍ക്കെതിരേ ഏര്‍പ്പെടുത്തിയ വ്യാപാര നികുതികള്‍ നിയമവിരുദ്ധമാണെന്ന് അമേരിക്കന്‍ സുപ്രിംകോടതി വിധിച്ചതായും, പ്രസിഡന്റ് അധികാരം ദുരുപയോഗം ചെയ്തുവെന്നാണ് ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ടസ് നിരീക്ഷിച്ചത്. അതേസമയം, കോടതി വിധിക്ക് പിന്നാലെയും ഇന്ത്യയുമായുള്ള കരാറില്‍ മാറ്റമില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.
കരാറിന്റെ അടിസ്ഥാനത്തില്‍ വരും വര്‍ഷങ്ങളില്‍ ഏകദേശം 500 ബില്യണ്‍ ഡോളര്‍ (ഏകദേശം 45 ലക്ഷം കോടി രൂപ) മൂല്യമുള്ള അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ നികുതിയില്ലാതെ ഇറക്കുമതി ചെയ്യേണ്ട സാഹചര്യം ഇന്ത്യയ്ക്ക് ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല ചൂണ്ടിക്കാട്ടി. ഇത് ഇന്ത്യന്‍ നിര്‍മ്മാതാക്കളെയും കര്‍ഷകരെയും പ്രതികൂലമായി ബാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. കൃഷി സബ്‌സിഡികള്‍ക്ക് നിയന്ത്രണം വരുത്തേണ്ട സാഹചര്യമുണ്ടാകുമോ, ജനിതകമാറ്റം വരുത്തിയ വിളകളുടെ ഇറക്കുമതി വര്‍ധിക്കുമോ എന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു. കൂടാതെ, റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ അവകാശം ഈ കരീറിലൂടെ നഷ്ടപ്പെട്ടതായും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
