'മതപരിവര്‍ത്തനത്തിന്റെ തെളിവുകള്‍ ഇല്ല'; ക്രിസ്ത്യന്‍ മിഷണറി സ്‌കൂളില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിനിയുടെ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ

Update: 2026-02-18 07:15 GMT

ചെന്നൈ: തമിഴ്‌നാട്ടിലെ തഞ്ചാവൂരിലെ ക്രിസ്ത്യന്‍ മിഷണറി സ്‌കൂളില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിനിയുടെ കേസില്‍ സുപ്രിംകോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ. കേസില്‍ മതപരിവര്‍ത്തനത്തിന്റെ സാധ്യത സിബിഐ തള്ളികളഞ്ഞു.

2022ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള സ്‌കൂളിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നായിരുന്നു ആരോപണം. ഇതോടെ, കേസ് അന്വേഷിക്കണമെന്നാരോപിച്ച് ബിജെപി രംഗത്തെത്തി. എന്നാല്‍ അത്തരത്തില്‍ മതപരിവര്‍ത്തനത്തിന്റേതായ ഒരു സമ്മര്‍ദ്ദവും കുട്ടിക്ക് ഉണ്ടായിരുന്നില്ലെന്ന് സിബിഐ അന്വേഷണത്തില്‍ തെളിഞ്ഞു.

അതേസമയം, ഹോസ്റ്റല്‍ വാര്‍ഡനായിരുന്ന സിസ്റ്റര്‍ സഗയ മേരി പെണ്‍കുട്ടിയെ നിരന്തരം പീഡനത്തിനും ചൂഷണത്തിനും വിധേയയാക്കിയിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പീഡനത്തെ തുടര്‍ന്നുണ്ടായ മാനസിക സലമ്മര്‍ദ്ദം താങ്ങാനാകാതെയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നും സിബിഐ പറയുന്നു.

സിബിഐ പറയുന്നതനുസരിച്ച്, ഹോസ്റ്റല്‍ വാര്‍ഡനായ സഗയ മേരി പെണ്‍കുട്ടിയെ കൊണ്ട് അക്കൗണ്ടിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യിപ്പിക്കുകയും നിരന്തരം ചൂഷണം ചെയ്യുകയും ചെയ്തിരുന്നു. അവര്‍ കുട്ടിയെ പഠിക്കാനും അനുവദിച്ചിരുന്നില്ല. ഇത്തരത്തിലുള്ള നിരന്തര സമ്മര്‍ദ്ദമാണ് പെണ്‍കുട്ടി കടുംകൈ ചെയ്യാന്‍ കാരണമെന്ന് സിബിഐ പറയുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 305, ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ സെക്ഷന്‍ 75 എന്നിവ പ്രകാരം സിസ്റ്റര്‍ സഗയ മേരി കുറ്റക്കാരിയാണെന്ന് സിബിഐ കണ്ടെത്തി. ജസ്റ്റിസ് ദീപങ്കര്‍ ദത്ത , ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ച് നാളെ കേസില്‍ വീണ്ടും വാദം കേള്‍ക്കും.

Tags: