തൃശൂര്‍: പാടശേഖരങ്ങളില്‍ വൈറസ് ബാധയേറ്റ് നാശനഷ്ടമുണ്ടായ സാഹചര്യത്തില്‍ജില്ലയിലെ നെല്‍കര്‍ഷകര്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും സഹായ സഹകരണങ്ങളും ലഭ്യമാക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. വെള്ളാനിക്കര സെന്‍ട്രല്‍ ഓഡിറ്റോറിയത്തില്‍ കേരള കാര്‍ഷിക സര്‍വകലാശാല ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കാര്‍ഷിക പ്രതിസന്ധി നേരിടുമ്പോള്‍ കര്‍ഷകന് താങ്ങായും തണലായും നില്‍ക്കുക എന്നതാണ് വകുപ്പ് മന്ത്രി എന്ന നിലയിലുള്ള ഉത്തരവാദിത്തം. ഇത്തരം സാഹചര്യത്തില്‍ കര്‍ഷകന്റെ അടുത്ത് നേരിട്ടെത്തി അവര്‍ക്ക് മാനസികമായ പിന്‍ബലവും സംരക്ഷണവും നല്‍കും. കാര്‍ഷിക കേരളം അത് ആഗ്രഹിക്കുന്നുണ്ടെന്നും കര്‍ഷകര്‍ അത് പ്രതീക്ഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കര്‍ഷകന്റെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ പരിപ്പൂര്‍ണ അങ്കുരണ ശേഷിയുള്ള വിത്തുകള്‍ നല്‍കാന്‍ സര്‍വകലാശാലയ്ക്ക് കഴിയണമെന്നും പച്ചക്കറിക്കും മറ്റും അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കാതെ സ്വയം പര്യാപ്തതയിലേക്ക് സംസ്ഥാനത്തെ നയിക്കാന്‍ കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് പഠിച്ചിറങ്ങുന്ന ഓരോ വിദ്യാര്‍ത്ഥിയും പരിശ്രമിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
2020 അധ്യയന വര്‍ഷത്തില്‍ വിവിധ വിഷയങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയ 796 പേരാണ് ബിരുദം സ്വീകരിച്ചത്. യു ജി കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ 426 വിദ്യാര്‍ത്ഥികള്‍, പി ജി യില്‍ 264, ഗവേഷണ ബിരുദത്തില്‍ 31, ഡിപ്ലോമയില്‍ 74 പേരുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഇവരില്‍ 30 പേര്‍ മന്ത്രിയില്‍ നിന്ന് നേരിട്ടും മറ്റുള്ളവര്‍ ഓണ്‍ലൈനായും ബിരുദം നേടി. ബിരുദ ബിരുദാനന്തര തലത്തില്‍ റാങ്ക് നേടിയവര്‍ക്കുള്ള മെഡലുകളും ഐ സി എ ആര്‍ നിര്‍ദ്ദേശമനുസരിച്ച് ഏര്‍പ്പെടുത്തിയ ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡും വേദിയില്‍ സമ്മാനിച്ചു. കഴിഞ്ഞ വര്‍ഷത്തെ മികച്ച സ്‌പെഷ്യലൈസ്ഡ് സര്‍വകലാശാലക്കുള്ള ചാന്‍സലേഴ്‌സ് അവാര്‍ഡ് ലഭിച്ച കാര്‍ഷിക സര്‍വകലാശാലക്കുള്ള പുരസ്‌കാരവും മന്ത്രി സമ്മാനിച്ചു.
റവന്യൂ മന്ത്രിയും സര്‍വകലാശാല ഭരണസമിതി അംഗവുമായ കെ രാജന്‍ അധ്യക്ഷത വഹിച്ചു. ഐ സി എ ആര്‍ ഡയറക്ടര്‍ ജനറല്‍ ത്രിലോചന്‍ മൊഹാപത്ര മുഖ്യപ്രഭാഷണം നടത്തി. വൈസ് ചാന്‍സലര്‍ ഡോ.ആര്‍ ചന്ദ്രബാബു, രജിസ്ട്രാര്‍ ഡോ.സക്കിര്‍ ഹുസൈന്‍,
എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍, ഫാക്കല്‍ട്ടി മെമ്പര്‍മാര്‍, ഡീനുമാര്‍, സര്‍വകലാശാല ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
