മുസ്‌ലിം സമുദായത്തിനെതിരേ വിഷലിപ്ത പ്രസ്താവന; സഭാ നേതൃത്വം പാലാ ബിഷപ്പിനെ നിലയ്ക്കു നിര്‍ത്തണമെന്ന് അല്‍ ഹാദി അസോസിയേഷന്‍

Update: 2021-09-09 16:37 GMT

തിരുവനന്തപുരം: മുസ്‌ലിം സമുദായത്തിനെതിരേ വര്‍ഗീയ വിഷലിപ്തമായ പ്രസ്താവനകള്‍ നടത്തി സമൂഹത്തില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുന്ന പാലാ ബിഷപ്പിനെ നിലയ്ക്കുനിര്‍ത്താന്‍ അല്‍ ഹാദി അസോസിയേഷന്‍ സഭാ നേതൃത്വത്തോട് ആവശ്യപ്പെട്ടു. സ്വസമുദായത്തിലെ യുവാക്കളെ നേര്‍വഴിക്ക് നയിക്കുന്നതില്‍ നേതൃത്വം പരാജയപ്പെടുന്നതിന് അന്യ സമുദായത്തിന്റെ മേല്‍ കുതിരകയറിയിട്ട് കാര്യമില്ല. രാജ്യം മുഴുവന്‍ വര്‍ഗീയ പ്രതിലോമശക്തികള്‍ അസ്വസ്ഥതകള്‍ ഇളക്കി വിടുമ്പോള്‍ ഇരകളുടെ കൂട്ടായ്മയിലൂടെ അതിനെ പ്രതിരോധിക്കുന്നതിന് പകരം വേട്ടക്കാര്‍ക്കൊപ്പം ചേര്‍ന്നു നില്‍ക്കുന്നത് മഹാനായ യേശുവിന്റെ പ്രതിപുരുഷന്മാര്‍ക്ക് യോജിച്ചതല്ല.

സമൂഹം ആദരിക്കുന്ന 'ബിഷപ്പ്' എന്ന പദവിയിലിരുന്ന് അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുകയും ആരോപണം സത്യമെങ്കില്‍ കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്യണം. മറിച്ച്, ആരോപണം തെറ്റെങ്കില്‍ രാജ്യത്തെ ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമമായിക്കണ്ട് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് തുറുങ്കിലടയ്ക്കണം.

'ജിഹാദ്' എന്നത് ഇസ്‌ലാമിന്റെ സുപ്രധാന ഘടകവും മര്‍ദ്ദിതന്റെ പ്രതീക്ഷയും സമാധാനം സംരക്ഷിക്കാനുള്ള മാര്‍ഗവുമാണ്. അതിനെ സംബന്ധിച്ച് തെറ്റിദ്ധാരണ പടര്‍ത്താനുള്ള നിഗൂഢശ്രമങ്ങളുടെ ഭാഗമാണ് ലവ് ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് തുടങ്ങിയ പ്രയോഗങ്ങള്‍. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരം പ്രചരണങ്ങളിലൂടെ വോട്ടു നേടാന്‍ പാലായിലെ ജോസും പൂഞ്ഞാറിലെ ജോര്‍ജും ശ്രമിച്ചെങ്കിലും ജനങ്ങള്‍ അത് പുച്ഛിച്ചു തള്ളുകയായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് പാലാ ബിഷപ്പിന്റെയും ജല്‍പനങ്ങള്‍. ഭിന്നിപ്പിക്കാനുള്ള സംഘ്പരിവാറിന്റെയും തല്‍പര കക്ഷികളുടെയും നീക്കങ്ങളെ ഒന്നിച്ചു നിന്നെതിര്‍ത്തു തോല്‍പ്പിക്കാനും അങ്ങനെ രാജ്യ താല്‍പര്യങ്ങളെ സംരക്ഷിക്കാനും അല്‍ ഹാദി അസോസിയേഷന്‍ വിശ്വാസി സമൂഹങ്ങളെ ആഹ്വാനം ചെയ്തു.

Similar News