സുഹൃത്തിന്റെ അമ്മയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് വില്‍പന; യുവാവ് പിടിയില്‍

Update: 2021-09-04 01:45 GMT

കോട്ടയം: കോട്ടയം പാലായില്‍ വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വില്‍പന നടത്തി പണം സമ്പാദിച്ച യുവാവ് പിടിയില്‍. വള്ളിച്ചിറ കച്ചേരിപ്പറമ്പില്‍ ജെയ്‌മോനാണ് അറസ്റ്റിലായത്. സുഹൃത്തിന്റെ അമ്മയുടെ ചിത്രങ്ങളാണ് പ്രതി ഇത്തരത്തില്‍ ദുരുപയോഗം ചെയ്തത്. ഇയാള്‍ക്കെതിരെ നേരത്തേയും സമാനമായ കേസുകളുണ്ടെന്ന് പോലിസ് വ്യക്തമാക്കി.

ഇരയായ സ്ത്രീയുടെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ അക്കൗണ്ടുകളുണ്ടാക്കിയായിരുന്നു ജെയ്‌മോന്റെ പ്രവൃത്തികള്‍. ടെലിഗ്രാമും ഷെയര്‍ ചാറ്റും ഇത്തരത്തില്‍ ദുരുപയോഗം ചെയ്തു. സ്ത്രീയുടെ യഥാര്‍ഥ ചിത്രങ്ങള്‍ ഉപയോഗിച്ചിട്ടുള്ളതായിരുന്നു അക്കൗണ്ടുകള്‍. വീട്ടമ്മ അറിയാതെ എടുത്ത ചിത്രങ്ങളാണ് ഇതിനായി ജയ്‌മോന്‍ ഉപയോഗിച്ചത്.

പിന്നീട് അപരിചിതരായ ആളുകളോട് സ്ത്രീയെന്ന വ്യാജേന ചാറ്റ് ചെയ്ത് അടുപ്പം സ്ഥാപിച്ചു. അതിന് ശേഷം പണം വാങ്ങി അവര്‍ക്ക് സ്ത്രീയുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ നല്‍കി. ഗൂഗിള്‍ പേ അക്കൗണ്ട് വഴിയായിരുന്നു പണമിടപാടുകള്‍. ഇങ്ങനെ ജെയ്‌മോന്‍ ആറ് മാസം കൊണ്ട് ഒന്നരലക്ഷത്തോളം രൂപയാണ് സമ്പാദിച്ചത്. കൂട്ടുകാര്‍ക്കൊപ്പം ഉല്ലസിക്കാനും മദ്യപിക്കാനുമാണ് ഇയാള്‍ ഈ പണം ചെലവഴിച്ചത്.

വീട്ടമ്മയുടെ ഭര്‍ത്താവ് കേസ് നല്‍കിയതിനെ തുടര്‍ന്ന് ജെയ്‌മോന്‍ ഒളിവില്‍ പോയിരുന്നു. ഒളിവിലായിരുന്ന സമയത്ത് പോലിസിനെതിരെ ഹൈക്കോടതിയിലും മനുഷ്യാവകാശ കമ്മീഷനിലും ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്കും ഇയാള്‍ വ്യാജ പരാതികളും അയച്ചു. പോലിസിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് ചങ്ങനാശ്ശേരി തെങ്ങണയിലെ ബന്ധുവീട്ടില്‍ നിന്നാണ് ജയ്‌മോനെ പിടികൂടിയത്. പ്രതിക്കെതിരെ കിടങ്ങൂര്‍ പൊലീസ് സ്‌റ്റേഷനിലും സമാന കേസുണ്ട്. മുണ്ടക്കയത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന സമയത്ത് മറ്റൊരു സ്ത്രീയുടെ ചിത്രം പകര്‍ത്താന്‍ പ്രതി ശ്രമിച്ചതായും പരാതിയുണ്ട്.

Similar News