തൃശൂര്‍ ജില്ലയിലെ വാക്‌സിന്‍ വിതരണം സുതാര്യമാക്കും

Update: 2021-08-28 04:51 GMT

തൃശൂര്‍: ജില്ലയില്‍ വാക്‌സിന്‍ വിതരണം സുതാര്യമായി നടത്താന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ ധാരണയായി. ജനസംഖ്യാ അടിസ്ഥാനത്തില്‍ വാക്‌സിന്‍ വിതരണം തുടരും. വാക്‌സിനേഷന്‍ കുറച്ച് മാത്രം ലഭിച്ച പഞ്ചായത്തുകളില്‍ വാക്‌സിനേഷന്‍ ഊര്‍ജ്ജിതമാക്കാനും തീരുമാനമായി.

നിലവില്‍ ഉപയോഗക്ഷമമല്ലാത്ത വെന്റിലേറ്ററുകള്‍ കേടുപാടുകള്‍ മാറ്റി മെഡിക്കല്‍ കോളജിലെ ബയോമെഡിക്കല്‍ ടീമിന്റെ സഹകരണത്തോടെ ഉപയോഗയുക്തമാക്കാന്‍ തീരുമാനിച്ചു.

കൊവിഡ് ബാധിതരായി അടിയന്തര വൈദ്യസഹായം ആവശ്യമായ രോഗികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്ന ദൗത്യസംഘം ഡി പി എം എസ് യു വിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് യോഗത്തില്‍ വിശദീകരിച്ചു.

പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളില്‍ പ്രവൃത്തി നടക്കുമ്പോള്‍ മാറ്റുന്ന മണ്ണ് മറ്റ് സര്‍ക്കാര്‍ പ്രവര്‍ത്തികള്‍ക്ക് ആവശ്യമുണ്ടെങ്കില്‍ എടുക്കാനാകുമോ എന്നത് പരിശോധിക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തി. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പിടലിനെ തുടര്‍ന്ന് തകരുന്ന റോഡുകള്‍ അടിയന്തര പ്രാധാന്യം നല്‍കി അറ്റകുറ്റപണികള്‍ നടത്താനും നടപടികളെടുക്കാനും വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി.

യോഗത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. ആര്‍ ബിന്ദു, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, ജില്ലയിലെ എം എല്‍ എ മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, വിവിധ നഗരസഭാ അധ്യക്ഷന്‍മാര്‍, തഹസില്‍ദര്‍മാര്‍, എ ഡി എം റെജി പി ജോസഫ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Similar News