ചരിത്ര വസ്തുതകള്‍ വളച്ചൊടിക്കുന്നത് ഹിന്ദുത്വ അജണ്ടയുടെ ഭാഗം: കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍

Update: 2021-08-25 11:43 GMT

കോട്ടയം: മലബാര്‍ സമര പോരാളികളെ ചരിത്രപട്ടികയില്‍ നിന്ന് ഒഴിവാക്കി അവഹേളിക്കാനുള്ള നീക്കം ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്ന് കേരള മുസ് ലിം ജമാ അത്ത് കൗണ്‍സില്‍. മലബാര്‍ കലാപത്തിലെ രക്തസാക്ഷികളെ ഒഴിവാക്കാനുള്ള ചരിത്ര കൗണ്‍സില്‍ തീരുമാനം ചരിത്രവിരുദ്ധമാണ്. ചരിത്രം അപനിര്‍മ്മിക്കാനുള്ള ചിലരുടെ ഗൂഢനീക്കത്തിന്റെ ഭാഗമാണിതെന്നും കേരള മുസ്‌ലിം ജമാ അത്ത് കൗണ്‍സില്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആരോപിച്ചു. രാജ്യത്തെ സ്വാതന്ത്യസമര പോരാട്ടങ്ങളിലെ സുപ്രധാന ഏടുകളിലൊന്നാണ് 1921ലെ മലബാര്‍ സമരം. സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിപ്ലവ പോരാളികളായ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയേയും, ആലി മുസ്‌ല്യാര്‍ ഉള്‍പ്പെടെയുള്ള 387 ധീര രക്തസാക്ഷികളേയും ചരിത്രപട്ടികയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള ചരിത്ര ഗവേഷണ കൗണ്‍സില്‍ തീരുമാനം ഇന്ത്യന്‍ സ്വാതന്ത്യ സമരചരിത്രത്തോടുള്ള അവഹേളനമാണ്.

സ്വാതന്ത്ര്യസമര ചരിത്രത്തില്‍ അധിനിവേശ ശക്തികളോട് തുല്യതയില്ലാത്ത പോരാട്ടം നടന്ന മണ്ണാണ് മലബാര്‍. മലബാര്‍ കേന്ദ്രീകരിച്ച് ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കിയവരാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്‌ല്യാരും. മലബാറിലെ വിപ്ലവ പോരാട്ടങ്ങളേയും രക്തസാക്ഷികളേയും ചരിത്രത്തില്‍ നിന്ന് നീക്കുന്നത് സംഘപരിവാറിന്റെ മുസ്‌ലിം വിരുദ്ധതയുടെ പ്രതിഫലനമാണ്. ഹിന്ദുത്വ രാഷ്ട്രനിര്‍മിതിയ്ക്കായിയുള്ള അജണ്ഡയുടെ ഭാഗമായി വ്യാജ ചരിത്രനിര്‍മിതിയാണ് സംഘപരിവാര്‍ നടത്തുന്നത്. സംഘപരിവാര്‍ ചരിത്രസത്യത്തെ വക്രീകരിക്കാന്‍ ശ്രമിക്കുകയാണ്. ആ ഉത്തരവാദിത്വം ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ച് (ഐസിഎച്ച്ആര്‍) ഏറ്റെടുത്തിരിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. രാഷ്ട്രപിതാവിനെ പോലും വെടിവച്ച് കൊന്ന കൊലയാളിയെ പൂജിക്കുന്ന സംഘപരിവാറിന് എന്ത് ചരിത്രബോധമാണ് ഉള്ളത്.

മലബാര്‍ സമര പോരാളികളെ അവഹേളിക്കാനുള്ള ഇത്തരം ശ്രമങ്ങളെ അംഗീക്കാനാവില്ല. ചരിത്രവസ്തുതകള്‍ വളച്ചൊടിക്കുന്ന ഐസിഎച്ച്ആര്‍ നടപടികള്‍ ഉടന്‍ തിരുത്തണമെന്നും കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം എച്ച് ഷാജി പത്തനംതിട്ട യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം ബി അമീന്‍ഷാ അധ്യക്ഷത വഹിച്ച യോഗത്തില്‍ നന്തിയോട് ബഷീര്‍, വി ഒ അബു സാലി, തബികുട്ടി പറത്തോട്, പി എസ് ഹുസൈന്‍, ടിപ്പു മൗലാന, ഹബീബ് ഖാന്‍ ഈരാറ്റുപേട്ട, എസ്.എം ഫുവാദ് ചങ്ങാനശ്ശേരി, മുഹമ്മദ് കണ്ടകത്ത് സമീര്‍ മൗലാന, നാസര്‍ തുണ്ടിയില്‍ എന്നിവര്‍ സംസാരിച്ചു.

Similar News