കൊവിഡ് പ്രോട്ടോകോള്‍; വരയ്ക്കല്‍ കടപ്പുറത്ത് ബലിതര്‍പ്പണം നടത്താന്‍ ശ്രമിച്ചവര്‍ക്കെതിരേ കേസെടുത്തു

Update: 2021-08-08 07:05 GMT

കോഴിക്കോട്: കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കേ കോഴിക്കോട് വരയ്ക്കല്‍ കടപ്പുറത്ത് ബലിതര്‍പ്പണ ചടങ്ങ് നടത്താന്‍ ശ്രമിച്ചവര്‍ക്കെതിരേ പോലിസ് കേസെടുത്തു. വരയ്ക്കല്‍ ദേവീക്ഷേത്രത്തിലെ പൂജാരികളടക്കം കണ്ടാലറിയാവുന്ന നൂറ് പേര്‍ക്കെതിരെയാണ് വെള്ളയില്‍ പോലിസ് കേസെടുത്തത്. പകര്‍ച്ചവ്യാധി നിയമപ്രകാരമാണ് കേസ്.

കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുഇടങ്ങളില്‍ ബലിതര്‍പ്പണം നടത്തരുതെന്നായിരുന്നു നിര്‍ദ്ദേശം. ജനലക്ഷങ്ങളെത്തുന്ന ആലുവ മണപ്പുറത്തും ഇക്കുറി ബലിതര്‍പ്പണം ഉണ്ടായിരുന്നില്ല. ബലിതര്‍പ്പണത്തിന് നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും ക്ഷേത്രദര്‍ശനത്തിന് നിരവധി പേരെത്തി. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് 15 പേരെ മാത്രമാണ് ഒരു സമയം ദര്‍ശനത്തിന് അനുവദിച്ചത്. വിശ്വാസികള്‍ വീടുകളില്‍ തന്നെ ബലി അര്‍പ്പിക്കാനാണമെന്ന നിര്‍ദ്ദേശം പലിച്ച് നിരവധി ഇടങ്ങളില്‍ ഓണ്‍ലൈനായാണ് ബലിതര്‍പ്പണം നടന്നത്.

തെക്കന്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേരെത്തുന്ന തിരുവല്ലം മധ്യകേരളത്തിലെ തിരുനാവായ തുടങ്ങിയ ക്ഷേത്രങ്ങളിലും ഇത്തവണ ബലിതര്‍പ്പണമുണ്ടായില്ല. അതേസമയം ഒറ്റപ്പെട്ട സ്വകാര്യ ക്ഷേത്രങ്ങളിലും കൂട്ടായ്മകള്‍ക്ക് കീഴിലും ഒന്നിച്ചുള്ള ബലിയിടല്‍ നടന്നു.

Similar News