ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ ആക്രമണം; വധശ്രമത്തിന് കേസെടുത്തു, അഞ്ച് പേര്‍ അറസ്റ്റില്‍

Update: 2026-02-25 16:56 GMT

കണ്ണൂര്‍: കണ്ണൂരില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ കെഎസ്യു പ്രവര്‍ത്തകര്‍ കരിങ്കൊടി നടത്തിയ പ്രതിഷേധത്തില്‍ വധശ്രമത്തിന് കേസെടുത്തു. സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്‌തെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍ അറിയിച്ചു. അറസ്റ്റിലായ കെഎസ്യു ജില്ലാ പ്രസിഡന്റ് അടക്കം 5 പേരെ റെയില്‍വേ പോലിസിന് കൈമാറും. അതിക്രമം നടന്നത് റെയില്‍വേ സ്റ്റേഷന്‍ അകത്ത് നിന്നായത് കൊണ്ടാണ് തീരുമാനം. അറസ്റ്റിലായ പ്രവര്‍ത്തകര്‍ നിലവില്‍ കണ്ണൂര്‍ ടൗണ്‍ പോലിസ് സ്റ്റേഷനിലാണ്. എം സി അതുല്‍, സി എച് മുബാസ്, മുഹമ്മദ് യാസീന്‍, അക്ഷയ് മാട്ടൂല്‍, ബിഥുല്‍ എന്നിവരാണ് അറസ്റ്റിലായത്.

ഇന്ന് വൈകിട്ട് മൂന്നരയോടെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. വന്ദേഭാരത് ട്രെയിനില്‍ തിരുവനന്തപുരത്തേക്ക് മടങ്ങാനെത്തിയ മന്ത്രി വീണ ജോര്‍ജിനെ പ്ലാറ്റ്‌ഫോമില്‍ എത്തിയ കെഎസ്യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു. പോലിസ് വലയം ഭേദിച്ചാണ് പ്രവര്‍ത്തകര്‍ മന്ത്രിയെ കരിങ്കൊടി കാണിച്ചത്. മന്ത്രി തിരിഞ്ഞ് നിന്ന് യൂത്ത് കോണ്‍ഗ്രസുകാരോട് രൂക്ഷമായി പ്രതികരിച്ചപ്പോള്‍ പോലിസ് പിടിച്ചുമാറ്റി. യൂത്ത്‌കോണ്‍ഗ്രസുകാര്‍ അതിക്രമിച്ചെത്തിയപ്പോള്‍ കഴുത്തിന് പരിക്കെന്ന് വ്യക്തമാക്കിയ മന്ത്രി അല്‍പസമയം പ്ലാറ്റ്‌ഫോമില്‍ ഇരുന്നു. പിന്നീട് മന്ത്രിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഐസിയുവില്‍ ചികില്‍സയില്‍ പ്രവേശിപ്പിച്ചു. സംസാരിക്കാന്‍ പോലും കഴിയാത്ത തരത്തില്‍ കഴുത്തിന് കടുത്ത വേദന അനുഭവപ്പെടുന്നതായാണ് നേതാക്കള്‍ അറിയിക്കുന്നത്. കഴുത്തിന് ഗുരുതര പരിക്കുണ്ട്.

ആരോഗ്യമന്ത്രിയെ മുഖ്യമന്ത്രി ആശുപത്രിയിലെത്തി കണ്ടു. കോണ്‍ഗ്രസിന്റെ ഹീനമായ രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. അതേസമയം, പ്രതിഷേധക്കാര്‍ മന്ത്രിയുടെ അടുത്തുപോലും എത്തിയിട്ടില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചത്. തെറ്റുണ്ടെങ്കില്‍ പരിശോധിച്ച് നടപടി എടുക്കും. ആക്രമണം നടന്നിട്ടില്ല, നടന്നെങ്കില്‍ അത് തെറ്റാണെന്നും വിഡി സതീശന്‍ പ്രതികരിച്ചു.