സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ അധികാര ദുര്‍വിനിയോഗം അവസാനിപ്പിക്കണം: ഐ ടി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍

Update: 2021-08-03 13:24 GMT

കോഴിക്കോട്: സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ അധികാര ദുര്‍വിനിയോഗ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ഐ ടി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (എ ഐ ടി യു സി) ആവശ്യപ്പെട്ടു. അവശ്യ സര്‍വ്വീസുകളില്‍ ഉള്‍പ്പെടുത്തിയതും പ്രവര്‍ത്തനാനുമതിയുള്ളതുമായ ഭരത സര്‍ക്കാര്‍ ഐ ടി മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ സേവ കോമണ്‍ സര്‍വ്വീസ് സെന്റര്‍ കേന്ദ്രങ്ങളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ യാതൊരു നിയന്ത്രണവുമില്ലാതെ കയറിവരുകയും വലിയ പിഴ ഈടാക്കി കേന്ദ്രങ്ങള്‍ അടപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം നടപടിയില്‍ കോണ്‍ഫെഡറേഷന്‍ ജില്ലാ കമ്മറ്റി ഓണ്‍ലൈന്‍ യോഗം അപലപിച്ചു.

കൊവിഡ് കാലത്ത് പ്രധാനപ്പെട്ട നിരവധി ആവശ്യങ്ങള്‍ക്ക് ജനങ്ങള്‍ ആശ്രയിക്കുന്നത് ഡിജിറ്റല്‍ സേവ സി എസ് സി കേന്ദ്രങ്ങളെയാണ്. ഇത്തരം കേന്ദ്രങ്ങള്‍ അടപ്പിക്കുകയും പൊതുജനങ്ങളുടെ ഇടയില്‍ അപമാനിക്കുകയും ചെയ്യുന്ന നടപടികള്‍ അവസാനിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കാനും യോഗം തീരുമാനിച്ചു.

ടി പി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ പി സുധീശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അനീഷ് സഖറിയ മുഖ്യപ്രഭാഷണം നടത്തി. ഗോപിനാഥ് രാമനാട്ടുകര. ഭാഗ്യനാഥ് കൊടുവള്ളി, നജീബ് കൂടരത്തി, ജിന്റൊ എന്നിവര്‍ പ്രസംഗിച്ചു.

Similar News