'ഇതൊരു ഹിന്ദുരാഷ്ട്രമാണ്'; ഇലക്ട്രിസിറ്റി ഓഫീസിനുള്ളിലെ നമസ്‌കാരത്തിനെതിരേ വിമര്‍ശനവുമായി ഹിന്ദുത്വ സംഘടനകള്‍

Update: 2026-02-26 07:09 GMT

മലേഗാവ്: ഇലക്ട്രിസിറ്റി ഓഫീസിനുള്ളില്‍ നിസ്‌കരിച്ചതിനെതിരേ വിമര്‍ശനവുമായി ഹിന്ദുത്വ സംഘടനകള്‍. മഹാരാഷ്ട്രയിലെ മലേഗാവ് മുന്‍സിപ്പല്‍ കോര്‍പറേഷനിലാണ് സംഭവം. ഇതൊരു ഹിന്ദു രാഷ്ട്രമാണെന്നും ഇവിടെ ഇത്തരത്തിലൊന്നു നടക്കില്ലെന്നും ഹിന്ദുത്വ സംഘടനയുടെ നേതാക്കള്‍ പറഞ്ഞു.

സ്ഥലത്ത് നിരന്തരം വൈദ്യുതി മുടങ്ങുന്നതുമായി ബന്ധപ്പെട്ട് പ്രശ്‌നപരിഹാരത്തിനായി ഇലക്ട്രിസിറ്റി ഓഫീസില്‍ എത്തിയ മലേഗാവ് ലോക് സംഘര്‍ഷ് സമിതി നേതാവ് ലുക്മാന്‍ കമാലിനും സംഘത്തിനുമെതിരേയാണ് ഹിന്ദുത്വ ആക്രമണം.

പ്രശ്‌നങ്ങള്‍ ബോധിപ്പിക്കാന്‍ ഇലക്ട്രിസിറ്റി ഓഫീസില്‍ എത്തിയ ലുക്മാനും സംഘത്തിനും മണിക്കൂറുകളോളമാണ് ഓഫീസില്‍ കാത്തു നില്‍ക്കേണ്ടി വന്നത്.. ഉച്ച കഴിഞ്ഞിട്ടും മീറ്റിങ് നടക്കാതെ വന്നതോടെയാണ് നിസ്‌കാരത്തിനുള്ള തയ്യാറെടുപ്പുകള്‍ ഇവര്‍ നടത്തിയത്. നിസ്‌കരിക്കാന്‍ പുറത്തു പോകേണ്ടി വന്നാല്‍ ഒരു പക്ഷേ ഉദ്യോഗസ്ഥര്‍ സ്ഥലം വിടുമെന്ന ബോധ്യമുള്ളതിനാലാണ് ലുക്മാനും സംഘവും അവിടെതന്നെ നിസ്‌കരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ നിസ്‌കാരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

സംഭവത്തിനെതിരേ മന്ത്രി നിതാഷ് റാണെ വിമര്‍ശനമുന്നയിച്ചു. ഇതൊരു ഹിന്ദു രാഷ്ട്രമാണെന്നായിരുന്നു നിതീഷ് റാണെയുടെ വാദം. കൂടാതെ ഇവരെയൊക്കെ തിരഞ്ഞെടുത്തത് മലേഗാവിന്റെ വികസനത്തിനു വേണ്ടിയാണോ അതോ ജിഹാദിനാണോ എന്നും റാണെ ചോദിച്ചു. സംഭവത്തില്‍ ആരോപണവിധേയര്‍ക്കെതിരേ കേസെടുക്കണമെന്ന് ബിജെപി മുന്‍ മന്ത്രി കിരിത് സൊമയ്യ ആവശ്യപ്പെട്ടു.

എന്നാല്‍ തങ്ങള്‍ മനപ്പൂര്‍വം പ്രകോപനം സൃഷ്ടിക്കാനായി ഒന്നും ചെയ്തിട്ടില്ലെന്നും അസറിനു സമയമായപ്പോള്‍ തങ്ങളുടെ പ്രാര്‍ഥന നടത്തുകയായിരുന്നെന്നും ലുക്മാന്‍ വ്യക്തമാക്കി. ഭരണസംവിധാനത്തിന്റെ കെടുകാര്യസ്ഥതയാണ് അതിനിടവരുത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു.

Tags: