കെഎസ്ആര്‍ടിസി ജീവനക്കാരോടുള്ള അനീതി അവസാനിപ്പിക്കണം: പി സി തോമസ്

Update: 2021-08-02 14:17 GMT

കോട്ടയം: കെഎസ്ആര്‍ടിസി ജീവനക്കാരോടുള്ള അനീതി അവസാനിപ്പിക്കണമെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാനും മുന്‍ കേന്ദ്രമന്ത്രിയുമായ പി സി തോമസ്. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം ഏറെ വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുകയാണ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 30 മുതല്‍ ശമ്പളപരിഷ്‌കരണം പൂര്‍ണമാകും എന്ന് മുഖ്യമന്ത്രി മെയ് മാസത്തില്‍ ഉറപ്പു നല്‍കിയിരുന്നു എങ്കിലും ഒന്നും നടന്നിട്ടില്ല.

സര്‍ക്കാര്‍ജീവനക്കാര്‍ക്ക് ഉള്‍പ്പെടെ എല്ലാവര്‍ക്കും എട്ടു മണിക്കൂര്‍ ഡ്യൂട്ടി ഉള്ളപ്പോള്‍, 12 മണിക്കൂര്‍ ആണ് കെഎസ്ആര്‍ടിസി ജീവനക്കാരുടെ ജോലി സമയം ഡ്രൈവര്‍ പത്തര മണിക്കൂര്‍ ബസ്സ് ഓടിക്കേണ്ടതായിട്ടുണ്ട്.

ജീവനക്കാരുടെ പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ കെഎസ്ആര്‍ടിസി സഹകരണ ബാങ്കില്‍ നിന്ന് ലോണെടുത്തതിന്റെ പലിശ കൂടി ജീവനക്കാരന്‍ അടയ്ക്കണം. ഇത് തീര്‍ത്തും അന്യായവും നിയമവിരുദ്ധവുമാണെന്ന് പി സി തോമസ് പറഞ്ഞു.

2016 നു ശേഷം ആശ്രിത നിയമനം പോലും ഇല്ലാതായിരിക്കുകയാണ്. എല്ലായിടത്തും ഉള്ളതുപോലെ ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റമേ ഇല്ല. അര്‍ഹതയുണ്ട് എങ്കിലും അഞ്ചുവര്‍ഷമായി ആര്‍ക്കും പ്രമോഷന്‍ കൊടുത്തിട്ടില്ല.

നിലവിലുള്ള തൊഴിലാളികളുടെ എണ്ണം വന്‍തോതില്‍ കുറച്ചിട്ടുണ്ട്. ഇടതുപക്ഷ സര്‍ക്കാര്‍ കഴിഞ്ഞ പ്രാവശ്യം അധികാരത്തില്‍ വരുമ്പോള്‍ 47,000 തൊഴിലാളികള്‍ ഉണ്ടായിരുന്നത് 26000 ആയിട്ട് കുറച്ചു. അതിന്റെ ഒരു പ്രയോജനവും കൂടുതലായി ജോലിചെയ്യുന്ന നിലവിലുള്ള തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല.

ജീവനക്കാരുടെ അവകാശങ്ങള്‍ അടിയന്തരമായി സംരക്ഷിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്കും ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് മന്ത്രിക്കും ഇമെയില്‍ സന്ദേശം അയച്ചതായും തോമസ് അറിയിച്ചു.

Similar News