പെരിന്തല്‍മണ്ണയില്‍ വീണ്ടും കഞ്ചാവു വേട്ട; 22 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍

Update: 2021-07-15 04:30 GMT

പെരിന്തല്‍മണ്ണ: അന്യസംസ്ഥാനങ്ങളില്‍ നിന്നും കഞ്ചാവ് കടത്തുന്ന സംഘത്തിലെ രണ്ട് പേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയില്‍. 22 കിലോഗ്രാം കഞ്ചാവുമായി മണ്ണാര്‍ക്കാട് സ്വദേശികളായ പൂളോണ മുഹമ്മദ് സാദിഖ് (41), വെള്ളേപ്പറമ്പില്‍ സിറിള്‍ ബാബു (43) എന്നിവരാണ് പിടിയിലായത്. പെരിന്തല്‍മണ്ണ പൊന്ന്യാകുര്‍ശ്ശി ബൈപ്പാസില്‍ വച്ച് പെരിന്തല്‍മണ്ണ എസ്‌ഐ സി കെ നൗഷാദും സംഘവുമാണ് ഇവരെ പിടികൂടിയത്.

അന്യസംസ്ഥാനങ്ങളില്‍ നിന്നും പച്ചക്കറിലോറികളിലും മറ്റും ഒളിപ്പിച്ച് മണ്ണാര്‍ക്കാട് ഭാഗത്തുള്ള രഹസ്യകേന്ദ്രങ്ങളിലെത്തിച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്നവരാണ് ഇവരെന്ന് പോലിസ് പറഞ്ഞു. സംഘത്തെകുറിച്ച് മലപ്പുറം ജില്ലാപോലിസ് മേധാവി എസ് സുജിത്ത് ദാസ് ഐപിഎസ്സിന് ലഭിച്ച രഹസ്യവിവരത്തിന്റെയടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം സന്തോഷ് കുമാര്‍, സിഐ സുനില്‍ പുളിക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം നടത്തിയ പരിശോധനയിലാണ് മിനി ലോറിയില്‍ ഒളിപ്പിച്ച് ജില്ലയിലേക്ക് കടത്തിയ കഞ്ചാവ് പിടികൂടിയത്.

ആന്ധ്രയിലെ വിശാഖപട്ടണത്തുനിന്നും കിലോഗ്രാമിന് 1500 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് ഏജന്റുമാര്‍ മുഖേന ചരക്ക് ലോറികളിലും മിനി ലോറികളിലും ഒളിപ്പിച്ച് കേരളത്തിലെത്തിച്ച് കിലോഗ്രാമിന് 20000 മുതല്‍ 30000 രുപ വരെ വിലയിട്ട് ആവശ്യക്കാര്‍ക്ക് വിലപറഞ്ഞുറപ്പിച്ച് എത്തിച്ച് കൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായത്. മുഹമ്മദ് സാദിഖ് മണ്ണാര്‍ക്കാട് സ്‌റ്റേഷന്‍ പരിധിയില്‍ ഒരു കൊലപാതക കേസിലും പെരിന്തല്‍മണ്ണ, മുക്കം സ്‌റ്റേഷനുകളില്‍ കഞ്ചാവ് കേസുകളിലെ പ്രതിയാണ്. പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി .

ജില്ലാആന്റിനര്‍ക്കോട്ടിക് സ്‌ക്വാഡിലെ സിപിഒ മുരളീധരന്‍, എന്‍ ടി കൃഷ്ണകുമാര്‍ , എം മനോജ്കുമാര്‍, പ്രശാന്ത് പയ്യനാട്, മിഥുന്‍, സജീര്‍, സുകുമാരന്‍ ,ബൈജു, മുഹമ്മദ് ഫൈസല്‍, നിഖില്‍ , പ്രബുല്‍ , ഷാലു, എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Similar News