തിരുവനന്തപുരത്ത് വൻ മോഷണസംഘം അറസ്റ്റിൽ

Update: 2021-06-16 18:19 GMT

പള്ളിക്കൽ: തിരുവനന്തപുരം , കൊല്ലം , പത്തനംതിട്ട ജില്ലകളിൽ നിരവധി മോഷണങ്ങൾ നടത്തിയ മൂന്നംഗ സംഘത്തെ പള്ളിക്കൽ പോലീസും തിരുവനന്തപുരം റൂറൽ ഷാഡോ ടീമും ചേർന്ന് പിടികൂടി. ആറ്റിങ്ങൽ അവനവഞ്ചേരി , കട്ടയിൽകോണം ആർ.എസ്.നിവാസിൽ കണ്ണപ്പൻ എന്ന് വിളിക്കുന്ന രതീഷ് (വയസ്സ് 35 ) വർക്കല , കുരയ്ക്കണ്ണി ,ഗുലാബ് മൻസിലിൽ ഫാന്റം പൈലി എന്ന് വിളിക്കുന്ന ഷാജി (വയസ്സ് 38) വിഴിഞ്ഞം ,പെരിങ്ങമല ,

കല്ലിയൂർ അമ്മുക്കുട്ടി സദനത്തിൽ അശ്വിൻ (വയസ്സ് 23) എന്നിവരാണ് അറസ്റ്റിലായത്. സംസ്ഥാനത്ത് ഉടനീളം നൂറിലധികം മോഷണകേസ്സുകൾ നിലവിലുള്ള പ്രതികളാണ് ഇപ്പോൾ അറസ്റ്റിലായ രതീഷും ഷാജിയും

പള്ളിക്കൽ , കല്ലമ്പലം , അയിരൂർ ,വർക്കല പോലീസ് സ്റ്റേഷൻ പരിധികളിൽ തുടർച്ചയായ ദിവസങ്ങളിൽ വീട് കുത്തിതുറന്ന് മോഷണങ്ങൾ നടന്നതിനെ തുടർന്ന് തിരു: റൂറൽ ജില്ലാ പോലീസ് മേധാവി പി.കെ.മധു ഐപിഎസ് പ്രത്യേക പോലീസ് സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.

പള്ളിക്കൽ ,മൂതല, വടക്കേതോട്ടത്തിൽ വീട്ടിൽ അനോജിന്റെ വീട് കുത്തിതുറന്ന് സ്വർണ്ണവും , പണവും മോഷ്ടിച്ചതും , പളളിക്കൽ ആറയിൽ ഓംകാരത്തിൽ സോമശേഖരൻപിള്ളയുടെ വീട് കുത്തിതുറന്ന് സ്വർണ്ണാഭരണം കവർന്നതും ഈ സംഘമായിരുന്നു. പാരിപ്പള്ളി സ്‌റ്റേഷൻ പരിധികളിൽ നടന്ന മോഷണവും ഇവർ പിടിയിലായതോടെ തെളിഞ്ഞിട്ടുണ്ട്. പത്തനം തിട്ട ജില്ലയിലെ കൂടൽ , ഏനാത്ത് പോലീസ് സ്റ്റേഷൻ പരിധികളിൽ നടന്ന വാഹനമോഷണം നടത്തിയതും ഇതേ സംഘമായിരുന്നു. ഇവർ മോഷണം ചെയ്ത രണ്ട് പുതിയ മോഡൽ ബൈക്കുകളും ഇവരിൽ നിന്നും കണ്ടെടുത്തു. മോഷണം ചെയ്ത ബൈക്കിൽ കറങ്ങി നടന്ന് പുറത്ത് നിന്നും ഗേറ്റ് പൂട്ടിയിട്ടിരിക്കുന്ന വീടുകൾ കണ്ടെത്തി കുത്തിതുറന്ന് മോഷണം ചെയ്യുന്നതാണ് ഇവരുടെ രീതി. തമിഴ്നാട്ടിലെ സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ പണയം വെച്ചിരുന്ന മോഷണം ചെയ്ത സ്വർണ്ണവും പോലീസ് വീണ്ടെടുത്തു. റിമാന്റ് ചെയ്ത പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തി സമീപകാലത്ത് നടന്ന മറ്റ് മോഷണകേസ്സുകളും തെളിയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

പോലീസ് അന്വേഷിക്കുന്നത് മനസ്സിലാക്കിയ പ്രതികൾ തമിഴ്നാട്ടിലേക്ക് രക്ഷപെടുകയായിരുന്നു. സംസ്ഥാന അതിർത്തിയിലെ ചെക്ക് പോസ്റ്റുകൾ ഒഴിവാക്കി റെയിൽവേ പാളത്തിലൂടെ നടന്നാണ് ഇവർ തമിഴ്നാട്ടിൽ എത്തിയത്. തൂത്തുക്കുടിയിലെ ഒളിത്താവളം മനസ്സിലാക്കി അന്വേഷണ സംഘം എത്തിയെങ്കിലും ട്രയിൻ മാർഗ്ഗം വീണ്ടും കേരളത്തിലെത്തി അടുത്ത മോഷണ പദ്ധതി തയ്യാറാക്കുന്നതിനിടയിൽ പിടിയിലാകുകയായിരുന്നു

വർക്കല ഡിവൈഎസ്പി എൻ.ബാബുകുട്ടന്റെ നേതൃത്വത്തിൽ പള്ളിക്കൽ പോലീസ് ഇൻസ്പെക്ടർ പി. ശ്രീജിത്ത് ,അയിരൂർ ഇൻസ്പെക്ടർ ഗോപകുമാർ , പളളിക്കൽ സബ്ബ് ഇൻസ്പെക്ടർ എസ്സ്.ശരലാൽ , വിജയകുമാർ ഷാഡോ SI ബിജു.എ.എച്ച് , എ.എസ്.ഐ ബി.ദിലീപ്, ആർ.ബിജുകുമാർ ,സി.പി.ഒ മാരായാ അനൂപ് , ഷിജു, സുനിൽ രാജ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് മോഷണ പരമ്പര കഴിഞ്ഞ് ഒരാഴ്ചക്കകം വിദഗ്ദമായി പ്രതികളെ പിടികൂടിയത്.

Similar News