ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം ടയര്‍ പൊട്ടി മറിഞ്ഞു; രണ്ട് മലയാളികള്‍ മരിച്ചു

Update: 2026-02-27 02:35 GMT

റിയാദ്: സൗദിയിലെ ത്വാഇഫിനടുത്ത് മഹ്ലൂമിയയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് രണ്ട് മലയാളികള്‍ മരിച്ചു. കൊല്ലം പത്തനാപുരം ചിതല്‍വെട്ടി സ്വദേശിനി കിഴക്കേക്കര പുത്തന്‍ വീട്ടില്‍ ഷീബ (42), ഉംറ ഗ്രൂപ്പ് അമീറും മലപ്പുറം ജില്ലയിലെ മണ്ണത്തിപോയില്‍ പടിഞ്ഞാറംപോയില്‍ സ്വദേശി കളക്കണ്ടന്‍ ഹൗസില്‍ ഇസ്മാഈല്‍ നിസാമി (48) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. റിയാദിലെ ഹോത്തയില്‍ നിന്ന് മക്കയിലേക്ക് പുറപ്പെട്ട ബസ്സ് ടയര്‍ പൊട്ടി മറിയുകയായിരുന്നു. അപകടത്തില്‍ ഇരുപതോളം മലയാളികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ ബസിലുണ്ടായിരുന്നു.

മൃതദേഹങ്ങള്‍ അഫീഫ് ജനറല്‍ ആശുപ്രതിയിലേക്ക് മാറ്റി. റിയാദില്‍ നിന്ന് ഏകദേശം 500 കിലോമീറ്റര്‍ അകലെ ഹോത്ത ബനീ തമീം - മക്ക റോഡില്‍ ത്വാഇഫിന് സമീപമാണ് അപകടം നടന്ന പ്രദേശം. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം. മലയാളി ഉംറ ഗ്രൂപ്പിന്റെ കീഴില്‍ വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് ഹോത്ത ബനീ തമീമില്‍ നിന്ന് തീര്‍ഥാടകരുമായി ബസ് പുറപ്പെട്ടത്. യാത്രാമധ്യേ ഹരിഖ് പട്ടണത്തിലെത്തി സുബഹി നമസ്‌കാരം നിര്‍വഹിച്ച ശേഷം സംഘം യാത്ര തുടര്‍ന്നു. ബസിന്റെ ബ്രേക്കിന് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഒരു വര്‍ക്ക്‌ഷോപ്പില്‍ കയറ്റി അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. ഇതിന് ശേഷം യാത്ര തുടരുന്നതിനിടെയാണ് മഹ്ലമിയയില്‍ വെച്ച് ബസിന്റെ പിന്‍വശത്തെ രണ്ട് ടയറുകള്‍ വലിയ ശബ് ദത്തോടെ പൊട്ടിത്തെറിച്ചത്.

ടയര്‍ പൊട്ടിത്തെറിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് എതിര്‍ദിശയിലുള്ള റോഡിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ ബസിന്റെ മുകള്‍ വശത്തെ പാളികള്‍ തകര്‍ന്നുമാറുകയും, ആ വിടവിലൂടെ പുറത്തേക്ക് തെറിച്ചുപോയ ഷീബയും ഇസ്മാഈലും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും ചെയ്തു. അപകടസമയത്ത് ഭൂരിഭാഗം യാത്രക്കാരും ഉറക്കത്തിലായിരുന്നു. ബസിന്റെ മുന്‍ഭാഗവും പൂര്‍ണമായും തകര്‍ന്നു. തകര്‍ന്ന വിടവുകളിലൂടെയാണ് മറ്റ് യാത്രക്കാര്‍ പുറത്തിറങ്ങിയത്. ആദ്യം പുറത്തെത്തിയവര്‍ ചേര്‍ന്നാണ് ബാക്കിയുള്ളവരെ രക്ഷപ്പെടുത്തിയത്.

അപകടം നടന്നത് വിജനമായ സ്ഥലത്താണ്. വിവരമറിഞ്ഞ ഉടന്‍ പൊലീസും റെഡ് ക്രസന്റും ആംബുലന്‍സുകളും എത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ബസിലുണ്ടായിരുന്ന 50 ഓളം യാത്രക്കാരില്‍ ഭൂരിഭാഗം പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

മരിച്ച ഷീബ ഭര്‍ത്താവ് മജീദിനോടൊപ്പം വര്‍ഷങ്ങളായി സൗദിയിലുണ്ട്. തന്റെ രണ്ട്മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പമാണ് ഷീബ ഉംറയ്ക്ക് പോയത്. അപകടത്തില്‍ മക്കള്‍ക്കും ഭര്‍ത്താവിനും പരിക്കേറ്റിട്ടുണ്ട്. മരിച്ച ഇസ്മാഈല്‍ നിസാമി സമസ്ത ഇസ്‌ലാമിക് സെന്റര്‍ പ്രവര്‍ത്തകനാണ്. പിതാവ്: മുഹമ്മദ് കളക്കണ്ടന്‍, മാതാവ്: ആയിഷ മജേരികുരിക്കള്‍.









Tags: