കോന്നി: കോന്നി കല്ലേലി വയക്കരയിലും ചിതൽവെട്ടി വാർഡിലെ പാടം വനമേഖലയിൽ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെടുത്ത വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി സത്യം പുറത്തു കൊണ്ട് വരണമെന്ന് എസ്ഡിപിഐ കോന്നി മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. ആർ എസ് എസ്സിന് സ്വാധീനമുള്ള പ്രദേശങ്ങളിൽ നിന്നാണ് സ്ഫോടകവസ്തുക്കൾ കണ്ടെടുത്തിട്ടുള്ളത്. ഈ വിഷയത്തിൽ ആർ എസ് എസ് - ബിജെപി നേതാക്കളുടെ അമിതാവേശവും സൈബർ മേഖലകളിലെ കുപ്രചരണവും പൊതുജനങ്ങളിൽ കൂടുതൽ ദുരൂഹതയുളവാക്കുന്നുണ്ട്. കൊടകര കുഴൽപ്പണക്കേസിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ അതിനേക്കാൾ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ് പരിഹാരമെന്ന ആർ എസ് എസ് നേതാക്കളുടെ രഹസ്യ ചർച്ച സോഷ്യൽ മീഡിയയിലൂടെ പുറത്തു വന്ന് ദിവസങ്ങൾക്കകമാണ് ദുരൂഹമായ നിലയിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തുന്നത്. കേരള ബിജെപിയിൽ ഏറ്റവും കൂടുതൽ അഭ്യന്തര കലഹം മൂർഛിക്കുകയും നേതാക്കളും പ്രവർത്തകരുമടക്കം വലിയ കൂട്ടങ്ങൾ ഇതര പാർട്ടികളിലേക്ക് ദിനവും ചേക്കേറുകയും ചെയ്യുന്നത് പത്തനംതിട്ട ജില്ലയിലാണ്. പത്തനംതിട്ട ജില്ലയിൽ തന്നെ ഇത്തരം സംഭവങ്ങൾ ഉണ്ടാക്കുന്നതിന് പിന്നിൽ സംഘപരിവാർ ബുദ്ധികേന്ദ്രങ്ങളുടെ പ്ലാനിംഗ് ആണെന്ന് മാത്രമേ ജനങ്ങൾക്ക് വിശ്വസിക്കാൻ കഴിയൂവെന്നും അതിനാൽ സത്യസന്ധമായ അന്വേഷണം നടക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
സ്ഫോടക വസ്തുക്കൾ കണ്ടെത്തിയതിനെ വർഗ്ഗീയവൽക്കരിച്ച് അതിലൂടെ രാഷ്ട്രീയ ലാഭം ഉണ്ടാക്കാൻ ശ്രമിക്കുന്ന ചിദ്രശക്തികളെ കരുതിയിരിക്കണം. എത്രയും പെട്ടെന്ന് കുറ്റക്കാരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ അന്വേഷണ ഉദ്യോഗസ്ഥർ തയ്യാറാവണം. പാർട്ടിയുടെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുന്ന മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാനും കോന്നി മേഖല കമ്മിറ്റി തീരുമാനിച്ചു.
പ്രസിഡൻ്റ് നിസാം കോന്നി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാജി ആനകുത്തി, ബഷീർ കോന്നി, അഹദ്, ഷറഫ്, നാസർ എന്നിവർ പങ്കെടുത്തു.