കുണ്ടായിത്തോട് റെയില്‍ അടിപ്പാത നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി; 2.9 കോടി രൂപ വകയിരുത്തി
കോഴിക്കോട്: കുണ്ടായിത്തോട് റെയിൽ അടിപ്പാത നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. നടപടികൾ വേഗത്തിൽ പൂർത്തിയാക്കി കാലതാമസമില്ലാതെ അടിപ്പാതയുടെ നിർമ്മാണം ആരംഭിക്കാനും സമയബന്ധിതമായി പൂർത്തിയാക്കാനുമാകുമെന്ന് പദ്ധതി സ്ഥലം സന്ദർശിച്ച ശേഷം മന്ത്രി അറിയിച്ചു. ഷൊർണ്ണൂർ - മംഗലാപുരം റെയിൽവെ ലൈനിൽ ഫറോക്കിനും കല്ലായിക്കുമിടയിൽ കുണ്ടായിത്തോട് ഭാഗത്താണ് അടിപ്പാത നിർമ്മിക്കുന്നത്.
ജനങ്ങളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണിത്. വളരെ നേരത്തെ അനുമതിയായ പദ്ധതി സാങ്കേതിക തടസ്സങ്ങളാലാണ് വൈകിയത്. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 2,97,64 ,171 രൂപ ചെലവിട്ടാണ് നിർമ്മാണം. ഈ തുക പൊതുമരാമത്ത് വകുപ്പ് റെയിൽവേക്ക് കൈമാറും. നിർമ്മാണ ചുമതല റെയിൽവേയുടെ വർക്ക്സ് വിഭാഗത്തിനാണ്.