രാജ്യദ്രോഹ കേസ്: 'ഐഷ സുല്‍ത്താനക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍
ന്യൂഡൽഹി: ഐഷ സുല്‍ത്താനയ്ക്ക് പൂര്‍ണ്ണ പിന്തുണയറിയിച്ച് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍. 'ബയോവെപ്പണ്‍' പ്രയോഗത്തെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെയും വീഡിയോയിലൂടെയും വളരെ വ്യക്തമായ വിശദീകരണമാണ് ഐഷ സുല്‍ത്താന നല്‍കിയതെന്നും അതുകൊണ്ട് രാജ്യദ്രോഹകുറ്റം ചുമത്തുന്നതില്‍ പ്രസക്തിയില്ലെന്നും മുഹമ്മദ് ഫൈസല്‍ എംപി വ്യക്തമാക്കി.
പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം:
'ബയോവെപ്പണ്‍' പ്രയോഗത്തെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെയും വീഡിയോയിലൂടെയും വളരെ വ്യക്തമായ വിശദീകരണമാണ് ഐഷ സുല്‍ത്താന നല്‍കിയത്. താന്‍ രാജ്യത്തിനോ, ഇന്ത്യന്‍ സര്‍ക്കാരിനോ, ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനോ എതിരായി അല്ല ആ വാക്ക് ഉപയോഗിച്ചതെന്നും വളരെ വ്യക്തമായി പറഞ്ഞതാണ്. ആ സ്ഥിതിക്ക് പിന്നെ അതിന്റെ മേലൊരു കേസിന് പ്രസക്തിയില്ല. രാജ്യദ്രോഹകുറ്റം ചുമത്താന്‍ രാജ്യത്തിനെതിരായി സംസാരിക്കണം. അത് ചെയ്തിട്ടില്ല എന്ന് ഐഷ സുല്‍ത്താന തന്നെ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ നിയമനടപടികളുമായി മുന്നോട്ടുപോകുന്നതില്‍ അടക്കം ആവശ്യമുള്ള എല്ലാ പിന്തുണയും കൊടുക്കുക എന്നത് എംപിയെന്ന നിലയില്‍ എന്നില്‍ അര്‍പ്പിതമായ ഉത്തരവാദിത്വമാണ്. താന്‍ അതുചെയ്യുമെന്നും മുഹമ്മദ് ഫൈസല്‍ എംപി വ്യക്തമാക്കി.
'ബയോവെപ്പണ്‍' പ്രയോഗത്തില്‍ രാജ്യദ്രോഹകുറ്റമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കവരത്തി പൊലീസ് ഐഷ സുല്‍ത്താനയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് സി അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
നേരത്തെ തന്നെ ബിജെപിക്കാര്‍ രാജ്യദ്രോഹിയായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു എന്ന ആരോപണവുമായി ഐഷ സുല്‍ത്താനയും രംഗത്തെത്തിയിരുന്നു. തിങ്കളാഴ്ച്ച മീഡിയ വണ്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ 'ബയോവെപ്പന്‍' എന്ന പ്രയോഗം നടത്തിയതിനെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഐഷ പറഞ്ഞിരുന്നു.
'ഒരു വര്‍ഷത്തോളമായി 0 കൊവിഡ് ആയ ലക്ഷദ്വീപില്‍ ഈ പ്രഫൂല്‍ പട്ടേലും, ആളുടെ കൂടെ വന്നവരില്‍ നിന്നുമാണ് ആ വൈറസ് നാട്ടില്‍ വ്യാപിച്ചത്. ഹോസ്പിറ്റല്‍ ഫെസിലിറ്റിസ്സ് ഇല്ലാ എന്നറിഞ്ഞിട്ടും ആ കാര്യം ഞങ്ങളുടെ മെഡിക്കല്‍ ഡയറക്ടര്‍ പ്രഫൂല്‍ പട്ടേലിനെ അറിയിച്ചപ്പോഴും അതൊന്നും ചെവി കൊള്ളാതെ മെഡിക്കല്‍ ഡയറക്ടറെ പോലും ഡീ പ്രമോട്ട് ചെയ്ത ഈ പ്രഫൂല്‍ പട്ടേലിനെ ഞാന്‍ ബയോവെപ്പന്‍ ആയി കമ്പൈര്‍ ചെയ്തു. അല്ലാതെ രാജ്യത്തെയോ ഗവണ്‍മെന്റ്‌നെയോ അല്ലാ'. എന്നും ഐഷ പറഞ്ഞു.