തദ്ദേശ സ്ഥാപനങ്ങള്‍വഴി 19500 പള്‍സ് ഓക്‌സിമീറ്ററുകള്‍ വാങ്ങും

Update: 2021-05-15 00:36 GMT

കോഴിക്കോട്: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി 19500 പള്‍സ് ഓക്‌സിമീറ്ററുകള്‍ വാങ്ങും. പഞ്ചായത്തുകളില്‍ 200, മുനിസിപ്പാലിറ്റികളില്‍ 500, കോര്‍പ്പറേഷനില്‍ 2000 എണ്ണമാണ് വാങ്ങിക്കുക. മന്ത്രിമാരായ ടി പി രാമകൃഷ്ണന്‍, എ കെ ശശീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ദുരന്തനിവാരണ സമിതി യോഗത്തിലാണ് തീരുമാനം.

കൊവിഡ് ആശുപത്രികളില്‍ വെന്റിലേറ്ററുകള്‍ ലഭ്യമാക്കാനായി നിയുക്ത എം.എല്‍.എ മാരുടെ നേതൃത്വത്തില്‍ ധന സമാഹരണം നടത്തും. സര്‍ക്കാര്‍ ആശുപത്രികളിലെ മുഴുവന്‍ കിടക്കയ്ക്കും ഒരാഴ്ചക്കകം ഓക്‌സിജന്‍ ലൈന്‍ ഒരുക്കും. മറ്റ് ജില്ലകളില്‍ നിന്നും രോഗികള്‍ ചികിത്സ തേടി കോഴിക്കോട് ജില്ലയിലെ ആശുപത്രികളിലെത്തുന്നതിനാല്‍ ജില്ലയിലേക്ക് കൂടുതല്‍ വെന്റിലേറ്ററുകള്‍ ലഭ്യമാക്കാന്‍ സര്‍ക്കാറിനോട് അഭ്യര്‍ത്ഥിക്കും.

50000 കോവിഡ് രോഗികള്‍ ഉണ്ടായാല്‍ ആവശ്യമാകുന്ന ചികിത്സാ സൗകര്യങ്ങള്‍ സജ്ജമാക്കാൻ ഒരു വര്‍ഷം മുമ്പെ തന്നെ ജില്ലയില്‍ ഒരുക്കങ്ങള്‍ നടത്തിയിരുന്നതായി കലക്ടര്‍ സാംബശിവറാവു യോഗത്തില്‍ പറഞ്ഞു. താലൂക്ക് ആശുപത്രികളില്‍ ഓക്‌സിജന്‍ കിടക്കകൾ തയ്യാറാക്കിയത് ഇതിന്റെ ഭാഗമായാണ്. നിലവില്‍ രോഗികളുടെ എണ്ണം വലിയ തോതില്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ 75000 രോഗികള്‍ക്ക് ആവശ്യമായ മുന്നൊരുക്കങ്ങളാണ് നടത്തി വരുന്നത്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ചികിത്സാ സംവിധാനം വിപുലീകരിച്ചതായി അദ്ദേഹം പറഞ്ഞു.

ഫറോക്ക് ഇ.എസ്.ഐ ആശുപത്രി കോവിഡ് ആശുപത്രിയാക്കി ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. പ്രായമായവര്‍ക്കും കിടപ്പിലായവര്‍ക്കും വാക്‌സിനേഷന്‍ നല്‍കുന്നതിനായി മൊബൈല്‍ വാക്‌സിനേഷന്‍ സംവിധാനമൊരുക്കും. തീരദേശ മേഖലയില്‍ കോവിഡ് രോഗവ്യാപനം കൂടിയ സാഹചര്യത്തില്‍ ഇവിടങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക ശ്രദ്ധയുണ്ടാവും. ടിപിആര്‍ റേറ്റ് കുറയാത്ത തദ്ദേശ സ്ഥാപനങ്ങളില്‍ ആളുകള്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കൂടുതല്‍ സെക്ടറല്‍ മജിസ്‌ട്രേട്ടുമാരെ നിയോഗിക്കും.

ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടതിന്റെ ഫലമായി കടല്‍ക്ഷോഭം ശക്തമായ സാഹചര്യത്തില്‍ വിലക്ക് ലംഘിച്ച് കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. നിരോധനം ലംഘിക്കുന്ന യാനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കും. കാലവര്‍ഷക്കെടുതികള്‍ തടയാന്‍ താഴ്ന്ന പ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും മുന്‍കാലങ്ങളില്‍ വെളളപ്പൊക്കമുണ്ടായ പ്രദേശങ്ങളിലും ആളുകളെ മാറ്റിപാര്‍പ്പിക്കാന്‍ ക്യാമ്പുകള്‍ തുടങ്ങുന്നതിന് വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വീടുകള്‍ക്ക് അപകടഭീഷണിയുളള മരങ്ങള്‍ അടിയന്തിരമായി വെട്ടിമാറ്റാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ചുമതല നല്‍കി. കാലവര്‍ഷകെടുതികള്‍ ഉളള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ കോവിഡ് ടെസ്റ്റ് നടത്തിയ ശേഷമേ മാറ്റി പാര്‍പ്പിക്കുകയൂളളൂ. ഇതിന് മൊബൈല്‍ ടെസ്റ്റിംഗ് യൂണിറ്റ് തയ്യാറാക്കും. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ബോട്ടുകള്‍ സജ്ജമാക്കാന്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി. എന്‍.ഡി.ആര്‍.എഫിന്റെ ഒരു ടീം ജില്ലയിലെ രക്ഷാപ്രവര്‍ത്തനത്തിനുണ്ടാവും.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കാനത്തില്‍ ജമീല, നിയുക്ത എം.എല്‍.എ മാരായ പിടിഎ റഹീം, പി.എ മുഹമ്മദ് റിയാസ്, ഇ.കെ വിജയന്‍, തോട്ടത്തില്‍ രവീന്ദ്രന്‍, കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍, അഡ്വ. സച്ചിന്‍ദേവ്, അഹമ്മദ് ദേവര്‍കോവില്‍, കെ കെ രമ, ലിന്റോ ജോസഫ്, എ.ഡി.എം എന്‍ പ്രേമചന്ദ്രന്‍, ഡെപ്യൂട്ടി കലക്ടര്‍ എന്‍ റംല തുടങ്ങിയവര്‍ പങ്കെടുത്തു.

*ഈ വാർത്തയോടൊപ്പം ചേർക്കുന്നതിന് ....*

ജില്ല പഞ്ചായത്ത് ( ഒരു കോടി) ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് (15 ലക്ഷം വീതം) ഉപയോഗപെടുത്തികൊണ്ട് 20 വെന്റിലേറ്ററുകൾ വാങ്ങാൻ യോഗം തീരുമാനിച്ചു.

എസ്‌ഡി‌ആർ‌എഫ്, എച്ച്ഡി‌എസ് ഫണ്ട് ഉപയോഗിച്ച് 18 വെന്റിലേറ്ററുകൾക്കായി ഇതിനോടകം വർക്ക് ഓർഡർ നൽകി കഴിഞ്ഞിട്ടുണ്ട്.

കൂടുതൽ വെൻറിലേറ്ററുകളും ഓക്സിജൻ കോൺസെൻട്രേറ്ററുകളും

വാങ്ങിക്കുന്നതിലേക്കായി പൊതുജനങ്ങളിൽ നിന്നും സഹായം സ്വീകരിക്കാനും യോഗം തീരുമാനിച്ചു. ഇതിനായി

ജില്ലാ കലക്റുടേയും മെഡിക്കൽ കോളേജ് പ്രിൻസിപ്പലിൻ്റേയും പേരിലുള്ള ഹോസ്പിറ്റൽ ഡെവലപ്മെൻറ് സൊസൈറ്റി അക്കൗണ്ടിലേക്ക് സംഭാവനകൾ സ്വീകരിക്കും. എല്ലാ എംഎൽഎമാരും ഒരു വെൻറിലേറ്റർ വീതം ലഭ്യമാക്കുന്നതിനുള്ള ഫണ്ട് കണ്ടെത്തുമെന്ന് യോഗത്തിൽ ഉറപ്പുനൽകി.

Similar News