മഞ്ചേരിയിലെ ഓക്‌സിജന്‍ പ്ലാന്റിന്റെ നിര്‍മാണം പുനരാരംഭിക്കണമെന്ന് എംപിമാര്‍

Update: 2021-05-14 11:52 GMT

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജില്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ അനുവദിച്ച ഓക്‌സിജന്‍ പ്ലാന്റിനെ മുന്‍ഗണന ലിസ്റ്റില്‍ നിന്നും ഇല്ലാതാക്കിയ സാഹചര്യത്തില്‍ നിര്‍മാണം പുനരാരംഭിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നും ജില്ലയിലെ എംപിമാരായ ഇ ടി മുഹമ്മദ് ബഷീര്‍, എംപി അബ്ദുസ്സമദ് സമദാനി, പി വി അബ്ദുല്‍ വഹാബ് എന്നിവര്‍ പ്രധാന മന്ത്രിക്കും കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രിക്കും നാഷണല്‍ ഹൈവേ അതോറിറ്റിക്കും അയച്ച അടിയന്തിര സന്ദേശത്തില്‍ ആവശ്യപ്പെട്ടു.

നിര്‍ദിഷ്ട പ്ലാന്റ് നിര്‍മാണത്തിന് ദേശീയ പാത അതോറിറ്റിയെ ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മിതിയെ ഏല്‍പ്പിച്ചത് പ്രകാരം യുദ്ധകാല അടിസ്ഥാനത്തില്‍ ജോലി പുരോഗമിച്ചു വരുന്നതിനിടയിലാണ് ഈ മെഡിക്കല്‍ കോളജിനെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന കാര്യം പുറത്തു വന്നത്. അതോട് കൂടെ എന്‍ എച് എ ഐ തുടങ്ങി വെച്ച ജോലികള്‍ നിശ്ചലാവസ്ഥയിലേക്ക് നീങ്ങി. കേരളത്തില്‍ ഏറ്റവും അധികം കോവിഡ് രോഗികള്‍ കൂടി നില്‍ക്കുന്ന ജില്ലയാണ് മലപ്പുറം. നിലവിലെ കണക്ക് പ്രകാരം ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 42.6 ശതമാനമാണ്. ഇത് സംസ്ഥാന ശരാശരി യെക്കാള്‍ 12% കൂടുതലാണ്. അത് കൂടാതെ കേരളത്തില്‍ ഏറ്റവും അധികം ജനസംഖ്യ ഉള്ള ജില്ലയാണ് മലപ്പുറം. മഞ്ചേരി മെഡിക്കല്‍ കോളജാണ് ഇപ്പോഴത്തെ ജില്ലയിലെ പ്രധാന കോവിഡ് ചികിത്സാ കേന്ദ്രം. ഇവിടെയുള്ള ചെറിയ പ്ലാന്റില്‍ ഏതാണ്ട് 45 ബെഡ്ഡുകള്‍ക്ക് ഓക്‌സിജന്‍ കൊടുക്കാനുള്ള സൗകര്യമേ ഒള്ളു. ഈ സാഹചര്യമെല്ലാം കണക്കിലെടുത്തു കൊണ്ടാണ് ഇങ്ങനെയൊരു പ്ലാന്റ് നിര്‍ദേശിച്ചിരുന്നത്. അത് പരിഗണിക്കാതെ പോയ നടപടി അമ്പരപ്പിക്കുന്നതാണ് എന്നത് എംപിമാര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തിരമായി ഇടപെട്ട് ഉടനെ ഈ പ്ലാന്റ് പൂര്‍ത്തിയാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും എം.പിമാര്‍ ആവശ്യപ്പെട്ടു.

Similar News