ആലപ്പുഴ: രാജ്യം കൊവിഡിൻെറ രണ്ടാം തരംഗത്തിന് മുൻപിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ ഐ.ഡി.ബി.ഐ ബാങ്ക് സ്വകാര്യവൽക്കരിക്കാൻ തീരുമാനമെടുത്ത കേന്ദ്ര സർക്കാർ പൊതുജനാരോഗ്യത്തേക്കാൾ കോർപ്പറേറ്റ് താത്പര്യ സംരക്ഷണത്തിനാണ് തങ്ങളുടെ മുൻഗണന എന്ന് ഒരിക്കൽ കൂടി തെളിയിച്ചതായി എ എം ആരിഫ് എംപി കുറ്റപ്പെടുത്തി. മിക്ക സംസ്ഥാനങ്ങളും ലോക്ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ രാജ്യത്തെ സാധാരണ ജനജീവിതം താറുമാറായി. ഈ സാഹചര്യത്തിൽ അവശ്യ ഭക്ഷ്യ സാധനങ്ങളും മരുന്നും ഉൾപ്പടെ വാങ്ങുവാൻ ഉതകുന്ന വിധത്തിൽ നേരിട്ട് സാമ്പത്തിക സഹായം നൽകുന്നതും വായ്പ തിരിച്ചടവിന് പലിശ രഹിത മോറട്ടോറിയവും അടക്കമുള്ള സമഗ്ര സാമ്പത്തിക ഉത്തേജന പാക്കേജ് ഉടൻ പ്രഖ്യാപിക്കണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ എംപി ആവശ്യപ്പെട്ടു.